
മലപ്പുറം: വഴിക്കടവ് ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന നടത്തി. ഇവിടെ നിന്ന് കവറിൽ സൂക്ഷിച്ച 13260 രൂപ കണ്ടെത്തി. വിജിലൻസിന്റെ പരിശോധനകൾക്കിടയിലും കൗണ്ടറിനുള്ളിൽ കൈക്കൂലി പണവും പഴങ്ങൾ അടക്കമുള്ള സാധനങ്ങളും വെച്ച് ഡ്രൈവർമാർ പോയി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വഴിക്കടവ് മോട്ടോർ വാഹന വകുപ്പ് ചെക്‌പോസ്റ്റിലായിരുന്നു പരിശോധന.
വഴിക്കടവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നുവെന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി പത്ത് മണിയോടെ പരിശോധനയ്ക്കായി സംഘം എത്തിയത്. ഇന്ന് പുലര്‍ച്ചവരെ പരിശോധന നീണ്ടു. ഈ പരിശോധ നടക്കുന്നതിനിടയിലായിരുന്നു ഡ്രൈവര്‍മാര്‍ കൈക്കൂലി കൗണ്ടറിനുള്ളിൽ കൂടെ മേശപ്പുറത്ത് വച്ച് മടങ്ങിയത്.
അകത്ത് വിജിലൻസ് സംഘം ഉള്ളത് ഡ്രൈവര്‍മാര്‍ അറിഞ്ഞിരുന്നില്ല. ഇതിനിടയിൽ കൈക്കൂലിയായി പഴങ്ങളും ഓഫീസനകത്ത് എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിജിലൻസ് കണ്ടെത്തിയ 13260 രൂപയുടെ രേഖകൾ കാണിക്കാൻ മോട്ടോര്‍ വാഹന ഇൻസ്പെക്ടര്‍ക്കും ഓഫീസ് അസിസ്റ്റന്റിനും സാധിച്ചിട്ടില്ല. ഇതിന് പുറമെ പരിശോധനക്കിടെ കൗണ്ടറിൽ വച്ച് പോയ ആയിരം രൂപയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് നിരന്തര പരാതികൾ ലഭിച്ചതിന്റ അടിസ്ഥാനത്തിലായിരുന്നു നടപടി.
Read more: കാമുകനെ വിവാഹം കഴിക്കാൻ കാനഡയിൽ നിന്നെത്തി, അതേ കാമുകൻ തന്നെ വെടിവച്ചുകൊന്ന് കുഴിച്ചുമൂടി