
കോട്ടയം: സന്തോഷ് മാധവന്റെ പേരിലെ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ഉത്തരവായി. കേരള ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കൈവശം വച്ചിരുന്ന 7.1246 ഏക്കര്‍ മിച്ചഭൂമിയാണ് ഏറ്റെടുക്കുന്നത്. വൈക്കം താലൂക്കിലെ വടയാര്‍ വില്ലേജില്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിനാണ് ഹൈക്കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആന്‍ഡ് കോട്ടയം സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ എസ്. സനില്‍കുമാര്‍ ഉത്തരവിട്ടത്.
വൈക്കം താലൂക്ക് ഓഫീസില്‍ ചൊവ്വാഴ്ച ചേര്‍ന്ന വൈക്കം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗത്തിലാണ് ഉത്തരവിറക്കിയത്. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അംഗങ്ങളായ കെ.കെ ഗണേഷന്‍, കെ. വിജയന്‍, പി. ജി. ത്രിഗുണസെന്‍, വൈക്കം തഹസില്‍ദാര്‍ ഇ.എം റെജി, എം.ഡി. ബാബുരാജ്, ഹെഡ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ ടി.വി. ഷമി, ഓതറൈസ്ഡ് ഓഫീസര്‍ കെ.ജി. അജിത്കുമാര്‍, വടയാര്‍ വില്ലേജ് ഓഫീസര്‍ മോളി ദാനിയല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളിലെ മലയാളി സാന്നിധ്യമായിരുന്നു സന്തോഷ് മാധവന്‍ എന്ന സ്വാമി അമൃത ചൈതന്യ. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് സന്തോഷ് മാധവനെ കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പ്രവാസിയായ മലയാളി സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്‍. 2009 മെയ് മാസത്തിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീ. സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam