
തിരുവനന്തപുരം: കേരളത്തിന് വീണ്ടും നാണക്കേടായി വിദേശികൾക്ക് നേരെ ആക്രമണം. പൂവാർ പൊഴിക്കരയിൽ കയത്തിൽ വിദേശികളടക്കം സഞ്ചാരികളുമായിപ്പോയ ഉല്ലാസ ബോട്ടിനെ എ.ഐ.ടി.യുസി പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റൊരു ബോട്ട് കൊണ്ടിടിച്ചു തകർക്കാൻ ശ്രമം. കുട്ടികള്‍ ഉൾപ്പെടെ എട്ട് സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തിന് പിന്നിൽ പ്രദേശത്തെ തൊഴിലാളി യൂണിയനുകൾ തമ്മിലുള്ള പോരെന്ന് ആരോപണം.
സിനിമാ സ്റ്റൈലിൽ സഞ്ചാരികളുടെ ബോട്ട് തകർക്കാൻ ശ്രമിച്ച മറ്റ് രണ്ട് ഉല്ലാസ ബോട്ടുകാരെ രാത്രി പൂവാർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച വൈകിട്ട് ആറോടെ പൂവാർ പൊഴിക്കരക്കയത്തിലാണ് സംഭവം. തൊഴിലാളി യൂണിയനുകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന ആറ്റുപുറം ബോട്ട് ജെട്ടിയിൽ നിന്ന് സഞ്ചാരികളുമായി പൊഴിക്കര ക്കടൽ കാണാൻ പുറപ്പെട്ട ക്രിസ്തുദാസൻ എന്നയാൾ ഓടിച്ചിരുന്ന ബോട്ടിന് നേരെയായിരുന്നു ആക്രമണം.
എ.ഐ.ടി.യു.സി എന്ന സംഘടനയുടെ കോടി കെട്ടിയ രണ്ട് ബോട്ടുകൾ കൊണ്ടാണ് സഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനെ ഇടിച്ച് മറിക്കാൻ ശ്രമിച്ചത്. എതിർദിശയിൽ അമിത വേഗത്തിൽ ഓടിച്ചുവന്ന ബോട്ട് കൊണ്ട് സഞ്ചാരികൾ ഉണ്ടായിരുന്ന ബോട്ട് ഇടിച്ചു മറിക്കാനായിരുന്നു ശ്രമം. ഈ സമയം മറ്റൊരു ബോട്ട് സഞ്ചാരികളുമായി പോയ ബോട്ടിനെ സിനിമാ സ്റ്റൈലിൽ വട്ടംചുറ്റിയിരുന്നതായി പൂവാർ പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മറിയാൻ ശ്രമിച്ച ബോട്ടിൽ നിന്ന് സഞ്ചാരികൾ നിലവിളിച്ച് പ്രശ്നമുണ്ടാക്കി.
നെയ്യാറിന്‍റെ പതനസ്ഥലമായ പൊഴിക്കരയിൽ ഏറ്റവും ആഴമുള്ള ഭാഗത്ത് വച്ച് നടന്ന ആക്രമണം ഗൗരവമേറിയതാണെന്ന് പോലീസ് പറഞ്ഞു. ബോട്ട് മറിഞ്ഞിരുന്നെങ്കിൽ നീന്താനറിയാത്ത എട്ട് ജീവനുകളും അപകടത്തിലാകുമായിരുന്നു. ജില്ലയിൽ ഏറ്റവുമധികം ഉല്ലാസ ബോട്ടുകൾ ഉള്ള ആറ്റുപുറം അടുത്ത കാലത്തായി മത്സരത്തിനും കുടിപ്പകയ്ക്കും വഴി മാറിയതായി രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ സഞ്ചാരികളെ ഭയപ്പെടുത്തി പ്രതികാരം തീർക്കാനുള്ള ശ്രമം നടന്നത്. സംഭവവുമായി ബണ്ഡപ്പെട്ട് അഹറോൻ, ജ്ഞാനദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam