
തൃശൂര്‍: സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു. ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂര്‍ എസ്‌റ്റേറ്റ്പടിയിലെ ജനകീയ ആരോഗ്യകേന്ദ്രത്തിലെ നെഴ്‌സ് ചാവക്കാട് സ്വദേശിനി മിസിരിയ (26) ക്കാണ് അണലിയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10നാണ് സംഭവം. ആശുപത്രി കെട്ടിടത്തിന്റെ പിന്‍വശത്തു വെച്ചാണ് കാലില്‍ അണലി കടിച്ചത്. തുടര്‍ന്ന് മിസിരിയയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതോടെ പിന്നീട് റൂമിലേക്ക് മാറ്റി. നൂറുകണക്കിന് രോഗികള്‍ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന ആരോഗ്യകേന്ദ്രത്തിലാണ് സംഭവം നടന്നത്.
നഴ്സിന് പാമ്പ് കടിയേറ്റതോടെ രോഗികളും ജീവനക്കാരും വലിയ ആശങ്കയിലാണ്. ആശുപത്രി പരിസരത്ത് ആഴ്ചകള്‍ക്ക് മുമ്പ് വെട്ടിയിട്ട മരങ്ങള്‍ നീക്കം ചെയ്യാതിരുന്നതും അവയ്ക്ക് ചുറ്റും കാടും കുറ്റിച്ചെടികളും വളര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പരിസരം യഥാസമയം വൃത്തിയാക്കുന്നതില്‍ അധികൃതര്‍ കാണിച്ച അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചത്. അണലിയെ കണ്ടെത്തിയ സാഹചര്യത്തില്‍ സമീപത്ത് കൂടുതല്‍ പാമ്പുകളോ കുഞ്ഞുങ്ങളോ ഉണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. ആശുപത്രി പരിസരം അടിയന്തരമായി ശുചീകരിക്കുകയും സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam