
തൃശൂര്‍: വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതിയും മുന്‍ ചെയര്‍മാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടില്‍ സജീഷ് കുമാര്‍ (45) കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും പിടിയിലായി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി ഇരിങ്ങാലക്കുട ബ്രാഞ്ച് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍നിന്നും കോടികള്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് പലിശ നല്‍കാതെയും നിക്ഷേപിച്ച പണം തിരികെ നല്‍കാതെയും തട്ടിപ്പ് നടത്തിയ കേസിലാണ് സജീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
ജില്ലയില്‍ പല സ്ഥലങ്ങളിലും ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ മാത്രം 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 32 തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. സ്ഥാപനത്തിന്റെ മാനേജര്‍ ആയിരുന്ന മുട്ടിത്തടി സ്വദേശിനിയായ അറക്കല്‍ വീട്ടില്‍ ജീവലതയെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജന്‍ എം എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ പി പ്രസന്നകുമാര്‍, മുഹമ്മദ് റാഷി, എ എസ് ഐ ടി കെ ഷാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി എം അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam