
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരു ബോട്ടുനിറയെ വേളാപ്പാര. ശനിയാഴ്ച രാവിലെ തീരത്തെത്തിയ ചെറുബോട്ടിലാണ് പിടയ്ക്കുന്ന വേളപ്പാര ലഭിച്ചത്. ഭാരം കൂടിയ മീനുകൾ കാര്യമായി ലഭിച്ചതോടെ വല വലിച്ച് കുഴഞ്ഞ തൊഴിലാളികൾ ഒടുവിൽ വലയ്ക്കരിലേക്ക് ബോട്ട് എത്തിച്ച് മീനുകൾ കരയിലെത്തിച്ചു.
തീരത്തെത്തിയതും ആവശ്യക്കാർ ഏറിയതോടെ മത്സര ലേലം വിളിയായി. ഓരോ മീനിനും 1900 മുതൽ 2000 രൂപ വരെ വില ലഭിച്ചെന്ന് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മീൻ ആവശ്യത്തിന് തികയാതായതോടെ വലയിൽ കയറിയ ചെറു മീനുകളും കാര മത്സ്യവുമൊക്കെ വാങ്ങി നാട്ടുകാർ മടങ്ങി. വിഴിഞ്ഞം സ്വദേശി റൂബൻ്റെ കമ്പവലയിലാണ് 300 ഓളം വലിയ വേളാപാര മത്സ്യം ലഭിച്ചത് ഇതോടൊപ്പം ലഭിച്ച ചെറു മീനുകൾക്കും നല്ല വില ലഭിച്ചു. 7000 രൂപയ്ക്കാണ് ചെറുമീനുകൾ വിറ്റതെന്ന് റൂബൻ പറഞ്ഞു. വലയിൽ പെട്ടെത്തിയ പേത്ത എന്നറിയപ്പെടുന്ന ബഫർ ഫിഷ് നാട്ടുകാർക്ക് കൗതുകമായി. ഒരു കുട്ടനിറയെ ലഭിച്ച ബഫർ ഫിഷുകൾ ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തിരികെ കടലിൽ ഉപേക്ഷിച്ചെന്നും ഇവർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam