തിരുവനന്തപുരം വെള്ളറടയിൽ പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ നിന്ന് ഇലക്ട്രിക് സാമഗ്രികൾ മോഷ്ടിച്ച യുവാവിനെ പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആറാലുംമൂട് സ്വദേശിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളറട പൊലീസ് സ്‌റ്റേഷന് സമീപം മോഷണം. സ്റ്റേഷന് മുന്നിലെ കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. ആറാലുംമൂട് സ്വദേശി അജയന്‍ (36) ആണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു മോഷണം. പുതുതായി നിർമിച്ചിരുന്ന കെട്ടിടത്തിലെ ഇലട്രിക് സാമഗ്രികളാണ് മോഷണം പോയത്. പിന്നാലെ കെട്ടിട ഉടമ പൊലീസിനെ സമീപിച്ചു.

സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും പൊലീസ് സംശയിച്ചിരുന്നെങ്കിലും അവര്‍ക്ക് കവര്‍ച്ചയില്‍ പങ്കില്ലെന്ന് കണ്ട് പൊലീസ് വിട്ടയച്ചു. ഇലട്രിക് വയറുകളും മറ്റ് സാമഗ്രികളും മുറിച്ചെടുത്തതോടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. അജയനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.