
തിരുവനന്തപുരം: തലസ്ഥാനത്തെ സീ ഫുഡ് റസ്റ്റോറന്‍റിൽ നിന്നും ലക്ഷങ്ങൾ തട്ടിയ മുൻ മാനേജർ അറസ്റ്റിൽ. തലശ്ശേരി ചിറക്കര സി.എച്ച് സ്മാരകത്തിന് സമീപം മുഹമ്മദ് ദിൽഷാദ് (30)ആണ് വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായത്. കണ്ണൂർ സ്വദേശി നടത്തുന്ന റസ്റ്റോറന്‍റിൽ മാനേജറായി ജോലി നോക്കവെ അവധിയിലുള്ള ജീവനക്കാരന്റെ പേരിൽ ശമ്പള തുക എഴുതിയെടുത്ത് വൗച്ചർ വയ്ക്കുകയും, റസ്റ്റോറന്‍റിലേക്ക് മത്സ്യം കൊണ്ടുവരുന്ന കച്ചവടക്കാരന് കൂടുതൽ തുക നൽകിയതായി വൗച്ചർ കാണിച്ച് തിരിമറി നടത്തി 9 ലക്ഷത്തോളം രൂപ തട്ടിപ്പു നടത്തിയെന്നുമാണ് പരാതി.
പിന്നീട് ഒളിവിൽ പോയ പ്രതിയെ പൊലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു. 2024 ജനുവരി മുതൽ 2025 ജൂൺ വരെ ഒന്നര വർഷക്കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ്, എസ്.ഐ മാരായ ദിനേശ്, പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാർ, സി.പി.ഒ മാരായ സ്റ്റെഫിൻ ജോൺ, റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam