
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ പി സി സി മുൻ അധ്യക്ഷൻ വി എം സുധീരനും സമരപന്തലിൽ എത്തി. മുല്ലൂരിലെ തുറമുഖ കവാടത്തിലെ രാപ്പകൽ സമര പന്തലിലെത്തിയ സുധീരൻ പ്രധാനമായും ആവശ്യപ്പെട്ടത് അന്താരാഷ്ട്ര തുറമുഖ നിർമ്മാണം നിർത്തിവെച്ച് മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നതാണ്.
മുല്ലൂരിലെ തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന രാപ്പകൽ സമര പന്തലിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം. അദാനിയുടെ ആവശ്യങ്ങൾക്ക് മുന്നിൽ ആവേശം കൊളളുന്ന സർക്കാർ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും കേൾക്കണം. പ്രളയകാലത്ത് കേരളത്തിന്‍റെ രക്ഷാസൈന്യം എന്ന് വിളിച്ച സർക്കാർ ഇപ്പോൾ മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. നാടിന്റെ വികസനം മുന്നിൽ കണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി വരുന്നതിന് താൻ ജാഥ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ പദ്ധതി കാരണമുണ്ടായ തീരശോഷണത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിക്കുകയാണ്. തീര ശോഷണത്തിന്റെ മുഖങ്ങളായി കോവളവും ശംഖുംമുഖവും മാറി. ഇതിന്റെ കാരണം കണ്ടെത്തുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിശ്വാസമുളള വിദഗ്ധ സമിതിയെകൊണ്ട് പഠനം നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു. വികാരി ജനറൽ മാേൺ -യൂജീൻ.എച്ച്.പെരേര, ഫാ.ഫ്രെഡിസോളമൻ, ഫാ.എ.ആർ.ജോൺ, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം മണക്കാട് സുരേഷ്, ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ് യേശുദാസ്, ലത്തീൻ അതിരൂപതാ അൽമായരായ പാട്രിക് മൈക്കിൾ, ജോയി ജെറാൾഡ്തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം തുറമുഖം നിർമ്മാണം നിറുത്തി വയ്ക്കണമെന്ന സുധിരന്റെ പ്രസ്താവനയ്ക്കെതിരെ ജനകീയ കൂട്ടായ്മ പ്രതിഷേധം അറിയിച്ചു. പ്രകടനം നടത്തിയ പ്രതിഷേധക്കരാർ സുധീരന്‍റെ കോലവും കത്തിച്ചു. സത്യഗ്രഹ പന്തലിൽ നിന്നും ആരംഭിച്ച പ്രകടനം മുക്കോല ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് സമരസമിതി പ്രവർത്തകർ സുധീരന്റ കോലം കത്തിച്ചു. വെങ്ങാനൂർ ഗോപകുമാർ, മോഹനചന്ദ്രൻ നായർ, മുക്കോല സന്തോഷ്, പ്രവീൺ ചന്ത്, വാഞ്ചു, ബിനു, പവനാസുധിർ എന്നിവർ സംസാരിച്ചു.
വിഴിഞ്ഞം സമരം: സർക്കാരിനെതിരെ അദാനി, രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോടതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam