ആഗോള താപനത്തിൻറ കെടുതികൾ കേരളത്തിലുമെത്തിയെന്ന് വി എം സുധീരൻ

By Web TeamFirst Published Nov 12, 2021, 11:58 AM IST
Highlights

പെരിങ്ങമ്മലയിലെ മാലിന്യസംസ്കരണ പ്ലാൻറിന് പിന്നിൽ സർക്കാരിനുണ്ടായിരുന്നത് നിക്ഷിപ്ത താൽപര്യമെന്ന് വി എം സുധീരൻ...
 

തിരുവനന്തപുരം: നമ്മൾ വായിച്ചും കേട്ടും മാത്രം അറിഞ്ഞിരുന്ന ആഗോള താപനത്തിൻറ കെടുതികൾ കേരളത്തിലും എത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അടുത്തകാലത്ത് കേരളത്തിൽ പ്രകടമാകുന്ന പ്രകൃതിയുടെ വികൃതികൾ ആ അപകട സൂചനയാണ് നൽകുന്നത്. ആദ്യം കൊടിയ വേനലിന്റെ വറുതിയായിരുന്നു. തുടർന്ന് പേമാരി, പ്രളയം, മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്, ന്യൂനമർദ്ദം തുടങ്ങി എല്ലാത്തരം കെടുതികളും കേരളത്തെ ദുരിത ഭൂമിയാക്കിയെന്നും പെരിങ്ങമ്മല ഇക്ബാൽ കോളജിൽ ഡോ. ഖമറുദ്ദീൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം പറഞ്ഞു. 

വൻതോതിൽ പരിസ്ഥിതി നാശം വരുത്തുമായിരുന്ന പെരിങ്ങമ്മലയിലെ മാലിന്യസംസ്കരണ പ്ലാന്റ് അതിനു പിന്നിൽ സർക്കാരിനുണ്ടായിരുന്നത് നിക്ഷിപ്ത താൽപര്യമായിരുന്നു. ഏകപക്ഷീയമായി നീങ്ങിയ സർക്കാരിനെ തിരുത്തിച്ചത് പെരിങ്ങമ്മലയിലെ ജനങ്ങളാണ്. അതിന് പ്രേരകമായത് പരിസ്ഥിതി സ്നേഹിയായ ഡോ. ഖമറുദ്ദീൻ ഉയർത്തി വാദഗതികളായിരുന്ന്. ഒരു ജനകീയ പ്രശ്നം ജനാധിപത്യ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്ന് തെളിയിക്കാൻ പെരിങ്ങമ്മലയിൽ അന്ന് നിർദ്ദിഷ്ട മാലിന്യസംസ്കരണ പദ്ധതിക്കെതിരെ ഉയർന്ന പ്രക്ഷോഭങ്ങൾക്കായി. 

പദ്ധതിയുണ്ടാക്കുന്ന പരിസ്ഥിതി ആഘാതവും ജനങ്ങൾക്കും നാടിനുമുണ്ടാകുന്ന ദോഷങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് താനന്ന് കത്ത് നൽകിയിരുന്നു. പക്ഷേ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ തുനിഞ്ഞു. അതിന് പിന്നിൽ കൃത്യമായ നിക്ഷിപ്ത താൽപര്യമുണ്ടായിരുന്നു. എന്നാൽ ഒടുവിൽ ജനകീയ സമരത്തിന് മുന്നിൽ തോറ്റുപിൻവാങ്ങി. പശ്ചിമഘട്ടം, അവിടെ അധിവസിക്കുന്ന ആദിവാസി ജനം, മേഖലയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാട് ഡോ. ഖമറുദ്ദീനുണ്ടായിരുന്നു. 

ഇവയുടെ നിലനിൽപിനായാണ് അദ്ദേഹം പൊരുതിയത്. ശുദ്ധമായ മണ്ണിൽ ശുദ്ധവായു ശ്വസിച്ച് ശുദ്ധജലം കുടിച്ച് ജീവിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു ഡോ. ഖമറുദ്ദീൻ തന്റെപരിസ്ഥിതി പ്രവർത്തനവും ശാസ്ത്ര അറിവും പ്രസംഗ പാടവവും വിനിയോഗിച്ചതെന്ന് വി എം. സുധീരൻ കൂട്ടിച്ചേർത്തു. 

ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷനും പെരിങ്ങമ്മല ഇക്ബാൽ കോളജ് ബോട്ടണി പി.ജി ഡിപാർട്ട്മെൻറും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോട് അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും’’ എന്ന വിഷയത്തിൽ ശാസ്ത്രഗതി മാസിക ചീഫ് എഡിറ്റർ ബി. രമേഷ്, ഡോ. ഖമറുദ്ദീൻ സ്മാരക പ്രഭാഷണം നിർവഹിച്ചു. 

കേരള യൂനിവേഴ്സിറ്റിയിൽ നിന്ന് ഇക്കഴിഞ്ഞ അധ്യയന വർഷം എം.എസ്.സി ബോട്ടണിയിൽ മൂന്നാം റാങ്ക് നേടിയ ബി.എ. ശ്രീകുട്ടിക്കും ബി.എസ്.സി ബോട്ടണിയിൽ 10ാം സ്ഥാനം കരസ്ഥമാക്കിയ അൽ ഹുദ നസീറിനും വി.എം. സുധീരൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇക്ബാൽ കോളജ് ട്രസ്റ്റ് ചെയർമാൻ എൻ. അബ്ദുൽ ബഷീർ, സെക്രട്ടറി ഷബീർ മാറ്റാപ്പള്ളി, ട്രഷറർ ഡോ. എ.ഇ. ഷാനവാസ് ഖാൻ, പ്രിൻസിപ്പൽ മേജർ ഡോ. യു. അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. ഇക്ബാൽ കോളജ് ബോട്ടണി ഡിപാർട്ട്മെൻറ് മേധാവി ഡോ. പി. നുസൈഫ ബീവി സ്വാഗതവും ഖമറുദ്ദീൻ ഫൗണ്ടേഷൻ ജോയിൻറ് സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി നന്ദിയും പറഞ്ഞു. അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള യൂനിവേഴ്സിറ്റി ബോട്ടണി വിഭാഗം റീഡറുമായിരുന്ന ഡോ. ഖമറുദ്ദീൻ ഇക്ബാൽ കോളജിൽ വിദ്യാർഥിയും അധ്യാപകനുമായിരുന്നു.

click me!