
മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്ന മീ ടു ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം നഗരസഭയില്‍ സിപിഎം മൂന്നാം പടി വാര്‍ഡ് കൗണ്‍സിലര്‍ കെ വി ശശികുമാര്‍ രാജിവെച്ചു. മലപ്പുറം സെന്റ്.ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. അദ്ധ്യാപകനായിരുന്ന 30 വര്‍ഷം പെണ്‍കുട്ടികളെ ലൈംഗികകമായി പീഡിപ്പിച്ചു എന്നതാണ് പരാതി.
ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌കൂളിലെ 9 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോട് കൂടിയ കാര്യങ്ങള്‍ പറഞ്ഞും , വിദ്യാര്‍ത്ഥിനികളുടെ ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്തട്ടുണ്ട്. ഞങ്ങളില്‍ പലരും ഇതില്‍ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും കെവി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല.
അതില്‍ 2019 ല്‍ പോലും കൊടുത്ത പരാതിയും എത്തിക്‌സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. വിദ്യാര്‍ത്ഥിനികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ പ്രതികരിക്കാന്‍ ആവാതെ പലപ്പോഴും അതിക്രമങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തില്‍ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തില്‍ കുട്ടികള്‍ അകപ്പെട്ടിരുന്നു. പുറത്തു പറഞ്ഞാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താല്‍ മാത്രം സഹിച്ചവരുമുണ്ട്. സമൂഹത്തില്‍ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂള്‍ അധികാരികള്‍ പെണ്‍കുട്ടികൾക്കൊപ്പം നിൽക്കാതെ ശശി കുമാറിനെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നത്.
അധ്യാപക ജോലിയില്‍ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മീ ടു ആരോപണം ഉയര്‍ന്നത്. ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കൗണ്‍സിലര്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. വിഷയത്തില്‍ പാര്‍ട്ടി കൂടി ചേര്‍ന്ന് ആലോചിച്ചാണ് രാജിയിലേക്ക് എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam