തൃശൂരില്‍ പൊലീസ് അക്കാദമിയിലെ കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം; ജലശുദ്ധീകരണം നടത്താന്‍ നിര്‍ദ്ദേശം

By Web TeamFirst Published Feb 28, 2019, 1:39 PM IST
Highlights

തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലെ കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യമടക്കമുള്ളവ കലര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്‍റെ പരിശോധനാ റിപ്പോര്‍ട്ട്. 

തൃശൂര്‍: തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലെ കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യമടക്കമുള്ളവ കലര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്‍റെ പരിശോധനാ റിപ്പോര്‍ട്ട്. അക്കാദമിയിലെ സേനാംഗങ്ങള്‍ക്ക് കുടിവെള്ളത്തില്‍ നിന്നും തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയേല്‍ക്കുന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സംഘം ഇവിടുത്തെ വെള്ളം ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചതിലാണ് മാലിന്യം കലര്‍ന്നതാണെന്ന് കണ്ടെത്തിയത്.

ജലശുദ്ധീകരണം നടത്താനും മാലിന്യം കലരുന്ന പൈപ്പ് ലൈയിനുകളിലടക്കമുള്ളവ പരിശോധനക്കും നടപടികള്‍ക്കും ആരോഗ്യവകുപ്പ് പൊലീസ് അക്കാദമി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് രണ്ട് ദിവസങ്ങളിലായി ഛര്‍ദിലും വയറിളക്കവും ദേഹാസ്വാസ്ഥ്യത്തെയും തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇതേ തുടര്‍ന്നായിരുന്നു വെള്ളം പരിശോധന. ഇതിന് പിന്നാലെ ബുധനാഴ്ചയും സമാനമായി സേനാംഗങ്ങള്‍ക്ക് വയറുവേദനയും ഛര്‍ദിലും അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നു. അക്കാദമിക്ക് കുളങ്ങളും കിണറുകളുമടക്കമുള്ള സ്വാഭാവിക ജലസ്രോതസ് ഉണ്ട്. 

കിണറില്‍ നിന്നും പൈപ്പ് ലെയിന്‍ മുഖേനയെത്തുന്ന വെള്ളത്തെ ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നതത്രെ. പൈപ്പ് ലൈയിനുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിച്ചിട്ടുള്ളത്. പലയിടത്തും ഇതിന് ചോര്‍ച്ചകളും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിലൂടെ മാലിന്യം കലരാന്‍ സാഹചര്യമുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുടിക്കുന്നതിനടക്കമുള്ളവക്ക് ശുദ്ധീകരിച്ച വെള്ളത്തിന് സൗകര്യമൊരുക്കാനും അടിയന്തരമായി അക്കാദമിയിലെ കുടിവെള്ള സംവിധാനങ്ങള്‍ പൈപ്പ് ലെയിന്‍ തകരാറുകളും ചോര്‍ച്ചകളും പരിഹരിക്കാനും ശുദ്ധീകരിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

click me!