വീട്ടിൽ നിന്ന് വിളിച്ചിറിക്കിയ പെണ്‍സുഹൃത്ത് തുമ്പായി, ഒന്നര വർഷത്തെ തിരോധാനം; ഒടുവില്‍ തെളിഞ്ഞത് ബിസിനസുകാരന്‍റെ കൊലപാതകം

Published : Jun 28, 2025, 06:36 PM ISTUpdated : Jun 30, 2025, 12:16 PM IST
wayanad murder

Synopsis

ഹേമചന്ദ്രൻ ചെറിയ ചിട്ടി തുടങ്ങി കടക്കെണിയിൽ പെടുകയായിരുന്നു. പണം നൽകിയവർ അത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് നിന്ന് ഇദ്ദേഹത്തെ ബലം പ്രയോഗിച്ചു വാഹനത്തിൽ വയനാട്ടിലേക്ക് കൊണ്ടുവന്നത്.

കൽപ്പറ്റ: ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശിക്കായുള്ള അന്വേഷണം കൊലപാതക കേസില്‍ എത്തിനില്‍ക്കുമ്പോള്‍ അതിന് തുമ്പായത് മരിച്ചയാളുടെ പെണ്‍സുഹൃത്ത്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനായുള്ള അന്വേഷണം ഇയാളുടെ പെണ്‍സുഹൃത്തിലേക്കും അതുവഴി മറ്റു രണ്ടുപേരിലേക്കും എത്തിപ്പെട്ടതോടെയാണ് തിരോധാനകേസ് കൊലപാതകക്കേസ് ആയി മാറിയിരിക്കുന്നത്. ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടതാണെന്ന് പൊലീസ് കണ്ടെത്തി. 2024 മാര്‍ച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.

തിരോധാനത്തിന്റെ കാരണങ്ങള്‍ തേടിയ പൊലീസിന് ഹേമചന്ദ്രന്‍ നിരവധി പേരുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന വിവരം ലഭിക്കുന്നു. പണം നല്‍കിയവര്‍ ആരൊക്കെയെന്ന് കണ്ടെത്തുന്നതിനിടെയാണ് ഹേമചന്ദ്രനെ ഇദ്ദേഹത്തിന്റെ പെണ്‍സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിരുന്നതായുള്ള നിര്‍ണായക വിവരം ലഭിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹേമചന്ദ്രൻ ചെറിയ ചിട്ടി തുടങ്ങി കടക്കെണിയിൽ പെടുകയായിരുന്നു. പണം നൽകിയവർ അത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് നിന്ന് ഇദ്ദേഹത്തെ ബലം പ്രയോഗിച്ചു വാഹനത്തിൽ വയനാട്ടിലേക്ക് കൊണ്ടുവന്നത്. ഇതോടെ ഇക്കാര്യത്തില്‍ വിശദമായി അന്വേഷണം നടത്തുകയായിരുന്നു മെഡിക്കല്‍ കോളേജ് പൊലീസ്.

തുടര്‍ന്ന് വയനാട് ചീരാലിനടുത്ത മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബിഎസ്. അജേഷ് എന്നിവരെ പിടികൂടുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കേസ് ചാര്‍ജ്ജ് ചെയ്ത് ഇവരെ ചോദ്യം ചെയ്തതോടെയാണ് ഹേമചന്ദ്രന്‍ ജീവനോടെയില്ലെന്ന് മനസിലാകുന്നത്. പിന്നാലെ കൊലപാതകം നടന്നതായും, മൃതദേഹം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തില്‍ മറവുചെയ്തതായുമുള്ള വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. 

തമിഴ്നാട് ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ട ഹേമചന്ദ്രന്റെ മൃതദേഹം തേടി തമിഴ്‌നാട് ചേരമ്പാടി പൊലീസും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തി. പ്രതികളായ രണ്ടുപേരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. ഏതായാലും പലര്‍ക്കും പണം നല്‍കാനുള്ളതിനാല്‍ കടം കൊടുത്ത ആരെങ്കിലും അപായപ്പെടുത്തിയതോ തടവില്‍ പാര്‍പ്പിക്കുകയോ ആയിരിക്കാമെന്ന നിഗമനത്തില്‍ തുടങ്ങിയ അന്വേഷണം ചെന്ന് അവസാനിച്ചത് പ്രേമചന്ദ്രന്റെ കൊലപാതകത്തിലാണ്. നാലുമാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.

കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ്. സ്വകാര്യ ചെട്ടി കമ്പനി നടത്തുകയായിരുന്ന ഹേമചന്ദ്രൻ പലർക്കായി 20 ലക്ഷത്തോളം രൂപ നൽകാൻ ഉണ്ടായിരുന്നതായാണ് പറയുന്നത്. പണം കൊടുത്ത പ്രതികൾ ഇത് തിരികെ ആവശ്യപ്പെടുന്നതിനായി പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഫലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി വയനാട്ടിലേക്ക് കൊണ്ടുവന്നു. ഒളിത്താവളത്തിലേക്ക് ആണ് പ്രേമചന്ദ്രനെ എത്തിച്ചത്.

പണം തിരികെ നൽകാൻ തയ്യാറാവാതിരുന്നതോടെ ഹേമചന്ദ്രനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചു. പിന്നീട് ഹേമചന്ദ്രനെ മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതികൾ അവിടെ നിന്നും പോയി. അടുത്തദിവസം തിരികെ മുറിയിൽ എത്തിയപ്പോൾ ഹേമ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്നാണ് മൃതദേഹം ചേരമ്പാടിയിൽ എത്തിച്ച് തമിഴ്നാട് വനത്തിൽ കുഴിച്ചുമൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികരിലൊരാൾ ഹേമ ചന്ദ്രൻറെ സിം കാർഡ് ഉപയോഗിച്ചിരുന്നു. ഇതിൽനിന്ന് മകളെ വിളിച്ച പ്രതി ഹേമചന്ദ്രൻ മൈസൂരിൽ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു. 

അച്ഛൻ മൈസൂരിൽ ഉള്ളതായി ആണ് വിവരം ലഭിച്ചതെന്ന് മകൾ പൊലീസിനോട് പറയുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണം വഴിതെറ്റിക്കാൻ പ്രതികളുടെ തന്ത്രം ആയിരുന്നു ഇതൊന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. ഈ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലേക്ക് നയിച്ചത്. ഫോൺ നമ്പർ അവസാനമായി ഉണ്ടായിരുന്ന ടവർ ലൊക്കേഷൻ തേടിയെത്തിയ പൊലീസ് പ്രതികളെ മനസ്സിലാക്കി ഒരാളെ കസ്റ്റഡിയിലെടുത്തു. പിന്നാലെ രണ്ടാമനെയും പിടികൂടി. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ ഇരുവരും കൊലപാതകം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍.ഡി.ഒ. പൊലീസ്, വനം വകുപ്പ് ഉദ്യോസ്ഥര്‍ എന്നിവരെല്ലാം സംഭവസ്ഥലത്ത് എത്തിയിരുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് സംഭവം നടന്നത് എന്നതിനാല്‍ ഇവിടെ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേത്രക്കുല കൊണ്ട് തുലാഭാരം തൂക്കുന്ന പ്രിയങ്ക, ആനയ്ക്ക് ഭക്ഷണം കൊടുക്കുന്ന പ്രിയങ്ക...; വയനാട്ടുകാർക്ക് പുതുവത്സര സമ്മാനമായി കോൺ​ഗ്രസിന്റെ കലണ്ടർ
എസ്ഡിപിഐ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു, ചൊവ്വന്നൂർ പഞ്ചായത്ത് ഭരണം കോൺഗ്രസിന്, രാജിയില്ലെന്ന് പ്രാദേശിക നേതൃത്വം