
കല്‍പ്പറ്റ: വയനാട്ടിലെ റോഡുകളില്‍ നിന്ന് വെള്ളമിറങ്ങി തുടങ്ങിയതോടെ ഗതാഗതം നേരെയാകുന്നു. ചുരങ്ങള്‍ ഒന്നൊഴികെ മറ്റുള്ളവയെല്ലാം അത്യാവശ്യ യാത്രകള്‍ക്ക് ഉപയോഗിക്കാം. എങ്കിലും ജാഗ്രതയോടെ മാത്രമെ ഇതിലൂടെ കടന്നു പോകാനാവൂ. താമരശ്ശേരി ചുരം വഴി കോഴിക്കോട്ടേക്കുള്ള റൂട്ടില്‍ നിലവില്‍ ഗതാഗത പ്രശ്‌നമില്ല.
തലശ്ശേരി റൂട്ടില്‍ പേര്യ 37 ല്‍ റോഡ് ഇടിഞ്ഞതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയില്ല. എങ്കിലും വളരെ അത്യാവശ്യമാണെങ്കിലും കാറുകളടക്കമുള്ള വാഹനങ്ങള്‍ പോകാമെന്നാണ് ഇവിടെ നിന്ന് കിട്ടുന്ന വിവരം. കുറ്റിയാടി ചുരം വഴിയും നിലവില്‍ ഗതാഗതം സാധ്യമാണ്.
വയനാട് കര്‍ണ്ണാടക റൂട്ടില്‍ പൊന്നമ്പേട്ടക്കും ശ്രീമംഗലത്തിനും ഇടയില്‍ റോഡില്‍ മണ്ണിടിഞ്ഞ് ഭാഗിക ഗതാഗത തടസ്സമുണ്ട്. മാനന്തവാടി പനമരം റൂട്ടില്‍ വെള്ളമിറങ്ങി തുടങ്ങിയതോടെ ചെറിയ വാഹനങ്ങളടക്കം കടന്നു പോകുന്നുണ്ട്. പാല്‍ച്ചുരം പൂര്‍ണ്ണമായും ഗതാഗത യോഗ്യമല്ല. ജില്ലയില്‍ നിന്ന് പുറത്തേക്കും തിരിച്ച് ജില്ലയിലേക്കും ബസ് സര്‍വ്വീസുകള്‍ പതിവു പോലെ കുറവാണ്.
സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ അവിടുത്തെ നാട്ടുകാരോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി മാത്രമേ മുന്നോട്ട് പോകാവൂ. അപകടമുണ്ടാകിനിടയുള്ള സ്ഥലങ്ങളില്‍ അതിവേഗത്തില്‍ വണ്ടിയോടിക്കരുത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam