
കണ്ണൂർ: ഭൗമസൂചികയില്‍ ഇടം പിടിച്ച കുറ്റ്യാട്ടൂര്‍ മാങ്ങയുടെ ഉല്‍പ്പാദനത്തില്‍ ഇത്തവണ ഗണ്യമായ കുറവ്. കാലാവസ്ഥാ വ്യതിയാനം മൂലം വിളവില്‍ എണ്‍പത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കുററ്യാട്ടൂരില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള സംഘമെത്തി.
ഫെബ്രുവരി മാസമാകുമ്പോള്‍ കണ്ണൂരിലെ കുറ്റ്യാട്ടൂര്‍ ഗ്രാമത്തിലെത്തിയാല്‍ നാവില്‍ വെള്ളമൂറും. മാമ്പഴങ്ങളുടെ ഭാരം മൂലം നിലം തൊട്ടു നില്‍ക്കുന്ന കുറ്റ്യാട്ടൂര്‍ മാവിന്‍റെ ചില്ലകളാകും എങ്ങും. ഇത്തവണ പക്ഷേ ആ കാഴ്ചകള്‍ കുറ്റ്യൂട്ടൂരിലില്ല. മാര്‍ച്ച് മാസം അവസാനിക്കാറായിട്ടും മാങ്ങ വിളവെടുക്കാന്‍ പാകമായിട്ടില്ല. കാലാവസ്ഥാ മാറ്റം മൂലം വൈകി പൂവിട്ടതാണ് കാരണം. കാലം പെറ്റി പെയ്ത മഴയും വില്ലനായി. സാധാരണ ഗതിയില്‍ ഇതിനകം തന്നെ 3000 ടണ്‍ മാങ്ങയെങ്കിലും കിട്ടേണ്ടതാണ്.
കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള സംഘം കുറ്റ്യാട്ടൂരിലെ മാവിന്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. മുതലമടയിലേതിന് സമാനമായ സാഹചര്യമാണ് കുറ്റ്യാട്ടൂരിലുമെന്ന വിലയിരുത്തലിലാണ് സംഘം. വൈകി കായ്ക്കുന്ന മാങ്ങകള്‍ മഴ പെയ്താല്‍ നശിച്ചു പോകുമെന്നതിനാല്‍ ആശങ്കയിലാണ് കര്‍ഷകര്‍. സംസ്ഥാനത്തിനകത്തും പുറത്തും ഏറെ ഡിമാന്‍റുള്ള കുറ്റ്യൂട്ടൂര്‍ മാമ്പഴം വിപണിയിലെത്തണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മിന്നൽ ചുഴലിയും കനത്ത മഴയും ശക്തമായ കാറ്റും കാരണം മേഖലയിൽ വ്യാപകമായ കൃഷി നാശം ഉണ്ടായി എന്നതാണ്. തൃശൂർ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. തെങ്ങും മരങ്ങളും കടപുഴകി വീണ് കാര്യമായ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പലമേഖലകളിലും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. വൈകിട്ടോടെ തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും എത്തുകയായിരുന്നു. തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിലാണ് മിന്നൽ ചുഴലിയും കനത്ത മഴയും ഉണ്ടായത്. ഇവിടെ വാഴകൃഷിയിൽ വൻ നാശമാണ് സംഭവിച്ചതെന്നാണ് കണക്കുകൂട്ടൽ. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കോപ്ളിപ്പാടത്ത് ആയിരത്തോളം നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. വൈദ്യുതി ലൈനിനും തകരാർ സംഭവിച്ചു.