
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പുലർച്ചെ മോഷണ ശ്രമം. കുന്നുകുഴി തേക്കുംമൂടിനു സമീപത്തെ വീട്ടിലായിരുന്നു ഇന്നലെ പുലർച്ചെ ജനൽക്കമ്പി മുറിച്ചുമാറ്റി മോഷ്ടാക്കൾ അകത്ത് കയറാൻ ശ്രമിച്ചത്. എന്നാൽ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപെട്ടു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കുന്നുകുഴി തേക്കുംമൂട് സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാജന്ദ്രന്റെ മകൻ രാഗേഷും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ ആരോ ഗേറ്റിൽ തട്ടുന്നപോലുള്ള ശബ്ദംകേട്ടാണ് രാഗേഷും കുടുംബവും ഉണർന്നത്. ആരെയും കാണാത്തതിനാൽ തിരികെ കിടക്കാനായി മുകളിലത്തെ നിലയിലേക്കു പോകവേ വീട്ടിലെ സെൻസർലൈറ്റ് കത്തുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഡൈനിങ് ഹാളിനു സമീപത്തെ ജനാലയുടെ സമീപത്ത് നിന്നും തട്ടും മുട്ടും ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ഹാളിലേക്ക് എത്തി ഒച്ചവെക്കുകയായിരുന്നു. ഇതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. ഉളിപോലെയുള്ള ആയുധം ഉപയോഗിച്ച് ജനൽക്കമ്പിയുടെ ഒരു ഭാഗം മുറിച്ച നിലയിലാണ്. ബാക്കി ഭാഗം വളച്ചും കഴിഞ്ഞിരുന്നു. വിവരമറിയിച്ചതനുസരിച്ച് മെഡിക്കൽ കോളെജ് പൊലീസ് സംഭവ സ്ഥലത്തെത്തി.
തിരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. സംഭവത്തോടെ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് തേക്കുംമൂട് റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെടുന്നു. മോഷ്ടാവിനെ കണ്ടെത്താൻ സിസിടിവി ഉൾപ്പടെ പരിശോധിക്കുകയാണ് പൊലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam