
കൊച്ചി: സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തിൽ പുക നിറഞ്ഞ് അവശനിലയിലായ 65കാരിക്ക് അപൂർവ്വ ചികിത്സാ രീതിയിലൂടെ പുതുജീവൻ. കോട്ടയം സ്വദേശിനിയായ 65കാരിയാണ് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് അതീവ ഗുരുതരാവസ്ഥയിലായത്. പൊട്ടിത്തെറിക്ക് പിന്നാലെ മുറിയിൽ നിറഞ്ഞ വീട്ടമ്മയ്ക്ക് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അപൂർവ്വ ചികിത്സാ രീതിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
അമൃത ആശുപത്രിയിലെ പൾമണറി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ പാല് പോലുള്ള ദ്രാവകം നിറയുന്ന പള്‍മണറി അള്‍വിയോളാര്‍ പ്രോട്ടിനോസിസ് എന്ന അവസ്ഥയാണ് 65കാരിക്കുള്ളതെന്ന് വ്യക്തമായത്. ശ്വാസകോശത്തിൽ അടിഞ്ഞു കൊണ്ടിരുന്ന വെളുത്ത ദ്രാവകം നീക്കാൻ അപൂര്‍വമായ ചികിത്സാരീതിയാണ് അമൃത ആശുപത്രിയിലെ ചീഫ് ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജിസ്റ്റ് ഡോക്ടര്‍ ടിങ്കു ജോസഫ് നടത്തിയത്. വെന്റിലേറ്റർ സഹായത്തോടെ ശ്വസിച്ചിരുന്ന 65കാരി സാധാരണ രീതിയിൽ ശ്വസിക്കാൻ ആരംഭിക്കുകയും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടതായും അമൃത ആശുപത്രി വിശദമാക്കി.
40 ലിറ്ററോളം ഇളംചൂടുള്ള ഉപ്പുവെള്ളം ശ്വാസകോശത്തിലൂടെ കടത്തിവിട്ട് കഴുകി കളയുന്നതായിരുന്നു ചികിത്സ. ഇത് പല ആവര്‍ത്തി നടത്തിയപ്പോഴാണ് ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ ദ്രാവകം നീക്കിക്കളയാനായത്. ശരീരത്തില്‍ സര്‍ഫാക്ടന്റ് പ്രോട്ടീന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ശ്വാസകോശത്തില്‍ ഇത്തരം ദ്രാവകം അടിഞ്ഞുകൂടുന്നതെന്നും ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ഡോ. ശ്രീരാജ് നായര്‍, ഡോ. തുഷാര മഠത്തില്‍, എബിന്‍ അഗസ്റ്റിന്‍ എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam