
സുൽത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അഗ്നിബാധ ജനവാസ മേഖലകൾക്ക് ഭീഷണിയാകുന്നു. ഇന്നലെ എസ്റ്റേറ്റിനുള്ളിൽ നല്ല രീതിയിലുള്ള തീ പിടിത്തമാണ് ഉണ്ടായത്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് തീ ജനവാസമേഖലകളിലേക്ക് എത്താതിരുന്നത്. എസ്റ്റേറ്റിനുള്ളിലെ അടിക്കാടുകൾ പൂർണ്ണമായും കത്തിനശിച്ചു. വീടുകൾ കൂടുതലായി ഉള്ള ചൂരിമല ഭാഗത്താണ് വ്യാപകമായി തീപിടിത്തമുണ്ടായത്. ഇത് കാരണം മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. വന്യമൃഗങ്ങൾക്ക് പുറമെ അഗ്നിബാധയെയും പേടിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ജനങ്ങൾ.
ജനവാസ മേഖലയോട് ചേർന്ന എസ്റ്റേറ്റ് പ്രദേശത്തെ അടിക്കാടുകൾ ഉണങ്ങി നിൽക്കുകയാണ്. ഒരു തീപ്പൊരിയെങ്ങാനും വീണാൽ പ്രദേശമാകെ കത്തിയമരുന്ന സാഹചര്യമാണ് ഇവിടെ. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായപ്പോൾ ഫയർ ഫോഴ്സ് എത്തിയാണ് ജനവാസ മേഖലയിലേയ്ക്ക് തീ പടർന്ന് പിടിക്കാതെ നിയന്ത്രിച്ചത്. അഞ്ച് ഏക്കറോളം സ്ഥലമാണ് കത്തിനശിച്ചത്. വനസമാനമായി കിടക്കുന്ന ഈ മേഖലകളിൽ വർഷങ്ങളായി കടുവ ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. അഗ്നിബാധ ഉണ്ടാകുമ്പോൾ കടുവകൾ ജനവാസ മേഖലകളിലേക്ക് എത്തുമോ എന്നതും ജനങ്ങളുടെ ആശങ്കയാണ്. കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലും അടിക്കാടുകൾ കത്തി നശിച്ചിരുന്നു.
ഈ മേഖലയിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ഷീരകർഷകരുടെ പത്തോളം പശുക്കളെയാണ് കടുവ പിടി കൂടിയത്. വനസമാനമായി കിടക്കുന്ന എസ്റ്റേറ്റിലെ ജനവാസമേഖലയോട് ചേർന്ന കാട് വെട്ടി തെളിക്കണമെന്ന ആവശ്യം നിരവധി തവണ അധികൃതർക്ക് മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. അവസാനമായി ഇതേ ആവശ്യവുമായി ജില്ല കലക്ടറുടെ മുമ്പിലും പ്രദേശവാസികൾ എത്തിയിരുന്നു. കാട് വെട്ടിത്തെളിക്കാൻ കലക്ടർ ഉത്തരവിട്ടെങ്കിലും അത് ചെയ്യേണ്ടവരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയെന്നുമുണ്ടായില്ല. കാടുപിടിച്ചുകിടക്കുന്ന തോട്ടങ്ങളിലെ അടിക്കാടുകൾ വനം വകുപ്പോ തദ്ദേശ സ്ഥാപന അധികാരികളോ വെട്ടി വൃത്തിയാക്കണമെന്നാണ് ചട്ടം. അതേസമയം എസ്റ്റേറ്റിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അഗ്നിബാധ സ്വാഭാവികമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കേണ്ടതുണ്ട്. ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന കാടുകൾ ജനവാസ പ്രദേശങ്ങളിൽ ഭീതി പരത്തുന്നു. നിരവധി കടുവകൾ കാടുപിടിച്ച് കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam