
തിരുവനന്തപുരം: റബർതോട്ടത്തിൽ ജോലി ചെയ്തിരുന്ന വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. തിരുവനന്തപുരം കള്ളിക്കാട് വ്ലാവെട്ടി , പട്ടേക്കുളം സ്വദേശി വസന്തകുമാരി (68) യെയാണ് ഇന്ന് രാവിലെ കാട്ടുപന്നി ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റ ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പതിവ് പോലെ തോട്ടത്തിൽ റബർപാലെടുക്കുന്നതിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി വസന്തകുമാരിയെ ഇടിച്ചിട്ടശേഷം ഓടിപ്പോകുകയായിരുന്നു. നിലത്ത് വീണ് കരഞ്ഞ ഇവരെ ഒപ്പമുണ്ടായിരുന്നവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ടായതാണ് വിവരം. കൂടുതൽ പരിശോധന നടത്തിവരികയാണ്.
ഇന്നലെയും പ്രദേശത്ത് കാട്ടുപന്നി വനംവകുപ്പ് താൽക്കാലിക ജീവനക്കാരനെ ആക്രമിച്ചിരുന്നു. നാരകത്തിൻ കുഴിയിലായിരുന്നു അഗസ്ത്യവനം ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരനായ സതീഷ് മോഹനായിരുന്നു ഇന്നലെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കള്ളിക്കാട് പഞ്ചായത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപന്നി ആക്രമണത്തിൽ അധികൃതർ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു എന്നതാണ്. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം. പന്നികളെ കൊലപ്പെടുത്താൻ അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകിപോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു. സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘർഷം ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം പ്രതിരോധ നടപടികൾക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തുക എസ്.ഡി. ആർ. എഫ് ഫണ്ടിൽ നിന്ന് പഞ്ചായത്തുകൾക്ക് അനുവദിക്കാൻ തീരുമാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം