
ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം വെടിവെച്ചുകൊന്നു. ഇന്ന് രാവിലെയാണ് ചതുപ്പിൽ പരിക്കുകളോടെ കിടന്ന പന്നിയെ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് നഗരസഭാ കൗൺസിലർ രാജേഷ് വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ആലപ്പുഴയിൽ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. രാജേഷ്, സോജൻലാൽ സി. എന്നിവർ സ്ഥലത്തെത്തി പന്നിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു.
പരിക്കേറ്റ പന്നി കൂടുതൽ ആക്രമണകാരിയായി മാറിയതോടെയാണ് ഇതിനെ വെടിവെക്കാൻ തീരുമാനിച്ചത്. വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഏകദേശം 40 കിലോയോളം തൂക്കം വരുന്ന ആൺ കാട്ടുപന്നിയെയാണ് കൊന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കിയ ശേഷം നഗരസഭ ചെയർപേഴ്സൺ വൃന്ദാ എസ്. കുമാർ, വൈസ് ചെയർമാൻ അനിൽ മിത്ര, വാർഡ് കൗൺസിലർ രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹൻകുമാർ എന്നിവർ സാന്നിധ്യത്തിൽ ജഡം സമീപത്തെ പുരയിടത്തിൽ മറവ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam