
കോഴിക്കോട്: കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്ക് നേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് സമീപത്തായുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
അതേസമയം സഞ്ചാരികളെ ആക്രമിച്ച കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം ഇന്നെത്തും. കക്കയം ഡാം സൈറ്റിലാണ് ഇന്നലെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നീതുവിന് അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇവര്‍ക്ക് വാരിയെല്ലിനും തലയ്ക്കുമാണ് പരുക്കേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരും അപകട നില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം