
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. കല്ലടിക്കോട് ശിരുവാണിയിലാണ് സംഭവം. ഇന്നലെ രാത്രി 11.30നാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം നാടിനെ നടുക്കിയത്. കാടിറങ്ങിവന്ന കാട്ടാനക്കൂട്ടമാണ് നാട്ടാനയെ ആക്രമിച്ചത്. നാട്ടാനയുടെ പരിക്ക് ഗുരുതരമല്ല. അരീക്കോട് മഹാദേവൻ എന്നാണ് ആനയ്ക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് നിന്ന് ആര്‍ആര്‍ടി സംഘമെത്തി കാട്ടാനക്കൂട്ടത്തെ തുരത്തി. തടി പിടിക്കാൻ കൊണ്ടു വന്ന നാട്ടാനയ്ക്കാണ് പരുക്കേറ്റത്.
മണ്ണാർക്കാട് നിന്ന് എത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടനക്കൂട്ടം പിരിഞ്ഞ് പോയത്. കരിമ്പ- ശിരുവാണി ദേശീയപാതയിൽ നിന്ന് കേവലം 100 മീറ്റർ മാത്രം അകലെയാണ് സംഭവം. ഈ മേഖലയിൽ വന്യമൃഗ ശല്യം പൊതുവേ രൂക്ഷമാണ്. അതേസമയം, സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന്‍റെ വേദനയിലാണ് നാട്. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്.
പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തോമസ് ചികിത്സയിലായിരുന്നു. കൊല്ലം ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. കണമലയില്‍ ആക്രമിച്ച കാട്ടുപോത്തിനെ വെടിവയ്ക്കാനുള്ള ഉത്തരവ് ആയിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും.
പോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. മയക്കു വെടി വക്കാൻ തേക്കടിയിൽ നിന്നുള്ള സംഘവും കണമല ഭാഗത്ത് എത്തി. ഷെഡ്യൂൾ ഒന്നിൽ പെട്ട മൃഗം ആയതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ വെടി വക്കാൻ പറ്റൂ. ഇന്നലെ പോത്തിനെ വെടി വക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു. ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാൻ ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam