
പാലക്കാട്: നെല്ലിയാമ്പതി ചുരത്തിൽ കാട്ടാനക്കൂട്ടം. കുട്ടിയാന ഉൾപ്പെടെ മൂന്ന് കാട്ടാനകളാണ് റോഡിലിറങ്ങിയത്. നെല്ലിയാമ്പതി അയ്യപ്പക്ഷേത്രത്തിന് സമീപമാണ് കാട്ടാനകളിറങ്ങിയത്. റോഡിൽ കാട്ടാനകളിറങ്ങിയത് മൂലം ഗതാഗതം അൽപ നേരം തടസപ്പെട്ടു. ശേഷം കാട്ടാനക്കൂട്ടം കാട്ടിലേക്ക് കയറി പോയി.
കുട്ടിയാന ഒപ്പമുളള ആനയ്ക്ക് പിന്നാലെ എത്തുമ്പോൾ കുട്ടിക്കൊമ്പൻ പിൻകാലുകൾ കൊണ്ട് ഒന്നിലധികം തവണ തട്ടിയകറ്റുന്നതും പരാതി പറയാനെന്നവണ്ണം കുട്ടിയാന റോഡരികിലെ പുല്ല് തിന്നുന്ന തള്ളയാനയുടെ അടുത്തെത്തുന്നതും ഗതാഗതം തടസപ്പെട്ടത് മൂലം ചുരം വളവിൽ നിൽക്കുന്ന ആളുകളേയും വാഹനങ്ങളേയും നോക്കുക പോലും ചെയ്യാതെ അലസമായി ഊടുവഴിയിലൂടെ കാട്ടിലേക്ക് നടന്ന് പോകുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇത് ആദ്യമായല്ല ഈ റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്.
അതേസമയം തൃശൂർ മാന്നാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മണ്ണുമാന്തി യന്ത്രം എത്തിച്ച് കിണർ ഇടിച്ച് ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കാട്ടാന ചരിഞ്ഞത്. പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റിൽ വീണത്. കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിലാണ് കാട്ടാന വീണത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam