
ഇടുക്കി: ഇടുക്കി ഇരവികുളത്ത് കാട്ടുകൊമ്പൻ പടയപ്പയും ഒറ്റകൊമ്പനും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ പടയപ്പയുടെ പിൻഭാഗത്ത് പരിക്കേറ്റു. വനംവകുപ്പ് സംഘം ആനകളെ നിരീക്ഷിക്കുന്നു. ആനകളെ പടക്കം പൊട്ടിച്ചു മാറ്റി. പടയപ്പയുടെ പരിക്ക് ഗുരുതരം അല്ലെന്ന് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റ മുറിവാലൻ കൊമ്പന്‍ ചരിഞ്ഞിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. ചക്കകൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലൻ കൊമ്പന് ശ്വാസകോശത്തിലേറ്റ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ മുറിവാലൻ കൊമ്പൻ്റെ പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. മുറിവുകൾ പഴുത്തത്തോടെ ആന അവശനിലയിലായി. വനം വകുപ്പ് അധികൃതരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ ആനയ്ക്ക് ചികിത്സ നൽകിയെങ്കിലും ആനയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. ഞായറാഴ്ച പുലർച്ചെയോടെ മുറിവാലൻ കൊമ്പൻ ചരിഞ്ഞു.
ശരീരത്തിൽ നിന്ന് 20 പെല്ലറ്റുകൾ കണ്ടെത്തി. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് പെല്ലറ്റുകൾ കണ്ടെത്തിയത്. ഇതിന് കാലപ്പഴക്കമുള്ളതായി വൈദ്യസംഘം പറഞ്ഞു. മുറിവാലൻക്കൊമ്പനും ചക്കക്കൊമ്പനും അരിക്കൊമ്പനുമായിരുന്നു മൂന്നാര്‍ ഭാഗത്തെ സ്ഥിരം പ്രശ്നക്കാര്‍. ചക്കപ്രിയനായ ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാന ശാന്തന്‍പാറ കോരംപാറ, തലക്കുളം മേഖലകളിലാണ് പ്രധാനമായും നാശംവിതയ്ക്കുന്നത്. ഈ കാട്ടാനയുടെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികള്‍ പ്രദേശങ്ങളിലെ പ്ലാവുകളില്‍ ചക്കവിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് പതിവാണ്. രോമം ഇല്ലാതെ മുറിഞ്ഞതുപോലെ വാലുള്ളതിനാലാണ് മുറിവാലന്‍ ചില്ലിക്കൊമ്പന് ഇങ്ങനെ പേരുവന്നത്. ശാന്തന്‍പാറ, പൂപ്പാറ, സിങ്ങുകണ്ടം മേഖലകളാണ് മുറിവാലന്‍ക്കൊമ്പിന്‍റെ വിഹാരകേന്ദ്രം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam