
സുല്‍ത്താന്‍ബത്തേരി: വനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് സുല്‍ത്താന്‍ബത്തേരിക്കടുത്ത നൂല്‍പ്പുഴയിലെ കാപ്പാട്. വേനലില്‍ കാടിനകം വരള്‍ച്ചയുടെ പിടിയിലായതോടെ പകല്‍ പോലും ആനയും കടുവയും വീട്ടുമുറ്റത്തെത്തുന്നുവെന്നതാണ് കാപ്പാട് ഗ്രാമവാസികളുടെ ദുര്യോഗം. കാടിനാല്‍ ചുറ്റപ്പെട്ട ഗ്രാമങ്ങള്‍ക്കായി സര്‍ക്കാരിന്റെ സ്വയം സന്നദ്ധ പുനരധിവാസം വയനാട്ടില്‍ നടപ്പിലാക്കി വരുന്നുണ്ട്. കാപ്പാടുള്ള എഴ് കുടുംബങ്ങളും ഗ്രാമം വിടാനുള്ള ഒരുക്കത്തിലാണ്.
അതിരൂക്ഷമായ വന്യമൃഗ ശല്ല്യം കാരണം ജീവിതം വഴിമുട്ടിയതോടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കി ദുരിത ജീവിതത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ പത്ത് ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വനാതിര്‍ത്തി ഗ്രാമമായ കാപ്പാട് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ നീലഗിരി കാടുകളില്‍ നിന്നും വന്യമൃഗങ്ങള്‍ ഇവിടേക്ക് എത്തുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്യമൃഗശല്ല്യം രൂക്ഷമായതോടെയാണ് കുടുംബങ്ങള്‍ സ്വയം ഗ്രാമം വിട്ടൊഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
രാത്രിയായാല്‍ കാട്ടാനകള്‍ വീട്ടുമുറ്റത്ത് എത്താറുണ്ടെന്ന് ഗ്രാമത്തിലെ പങ്കജാക്ഷി പറയുന്നു. പറമ്പിലെത്തിയ ആന കാര്‍ഷിക വിളകള്‍ നശിപ്പിച്ചതിന് പുറമെ ഇവരുടെ വിറകുപുരയും തകര്‍ത്താണ് കാട് കയറിയത്. സമീപത്തെ വനത്തില്‍ നിന്നും കടുവയും ഇടക്കിടെ ഗ്രാമത്തിലെത്താറുണ്ട്. രാത്രിയും പകലുമില്ലാതെ ഭീതിയുടെ മുള്‍മുനയില്‍ ജീവിതം തള്ളി നീക്കുന്ന തങ്ങളെ ഉടന്‍ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് ഏഴ് കുടുംബങ്ങളുടെയും ആവശ്യം.
അതേ സമയം കുടുംബങ്ങളെ ഒഴിപ്പിക്കക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം തുടങ്ങിതായാണ് വിവരം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തുക പൂര്‍ണമായും ഓരോ എക്കൗണ്ടുകളില്‍ എത്തുന്നതോടെ കുടുംബങ്ങള്‍ ഗ്രാമം വിട്ടിറങ്ങി തുടങ്ങും. രണ്ട് ഗഡുക്കളായിട്ടായിരിക്കും തുക നല്‍കുന്നത്. സ്ഥലം കണ്ടെത്തി വീടുവെക്കുന്നത് വരെയുള്ള കാലതാമസം കൂടി കുടുംബങ്ങള്‍ക്ക് വനംവകുപ്പ് നല്‍കും.
Read More : 'എന്തോ പ്രശ്നമുണ്ട്', മകന്‍റെ ഫോണ്‍, വീട്ടിലെത്തിയ സുഹൃത്ത് ഞെട്ടി; ഭാര്യയെ കൊന്ന് ജീവനൊടുക്കി 65 കാരൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam