Asianet News MalayalamAsianet News Malayalam

'എന്തോ പ്രശ്നമുണ്ട്', മകന്‍റെ ഫോണ്‍, വീട്ടിലെത്തിയ സുഹൃത്ത് ഞെട്ടി; ഭാര്യയെ കൊന്ന് ജീവനൊടുക്കി 65 കാരൻ

രാജേന്ദ്രന്റെ എറണാകുളത്ത് താമസിക്കുന്ന മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയിനോക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

65-year-old man killed his wife and committed suicide in Thiruvananthapuram vkv
Author
First Published Mar 18, 2023, 10:00 AM IST

തിരുവനന്തപുരം: ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടലിലാണ്  തിരുവനന്തപുരത്തെ കാരേറ്റ് പ്രദേശത്തുള്ളവര്‍.  കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65) ആണ് ഭാര്യ ശശികല(57)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. റിട്ടയഡ് സർക്കാർ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. 

രാജേന്ദ്രന്റെ എറണാകുളത്ത് താമസിക്കുന്ന മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയിനോക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. തുടർന്ന് ഫോൺ വിളിച്ചപ്പോൾ വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്ത് രാജേന്ദ്രന്റെ ഇളയ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കുമ്പോൾ ആണ് മുഖത്ത് തലയിണയുമായി കട്ടിലിൽ ശശികലയെ കാണുന്നത്. 

പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ സംഘം വീടിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കയറുമ്പോൾ മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ രാജേന്ദ്രനെ കാണുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ശശികലയ്ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. രാജേന്ദ്രന്റെ ആദ്യ ഭാര്യ മരിച്ച ശേഷം രണ്ടാമത് ശശികലയെ വിവാഹം ചെയ്യുകയായിരുന്നു. ആദ്യ ഭാര്യയിൽ രണ്ടു പെൺമക്കളും ഒരു മകനും ഉണ്ട്. കിളിമാനൂർ പൊലീസ് പരിശോധന നടത്തി തുടര്‍ നടപടികൾ ആരംഭിച്ചു. 

Read More : വിവാഹം കഴിക്കാമെന്ന് ഉറപ്പ്, പിന്നെ കാലുമാറ്റം: കൊല്ലത്ത് 17 കാരിയുടെ ആത്മഹത്യയിൽ സുഹൃത്ത് പിടിയിൽ

Follow Us:
Download App:
  • android
  • ios