
കൊച്ചി: മരണവീടുകളിൽ കവർച്ച നടത്തിയ കൊല്ലം സ്വദേശിനി കൊച്ചിയിൽ പിടിയിൽ. എളമക്കരയിലെ വീട്ടിൽ നിന്നും 14 പവൻ കവർന്ന പ്രതി പെരുമ്പാവൂരിൽ മറ്റൊരു കേസിൽ പിടിയിലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ എഫ്ഐആർ കണ്ടാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പരാതിക്കാരൻ ജെൻസൻ പറഞ്ഞു. മെയ് മാസത്തിലാണ് ജെൻസന്റെ വീട്ടിൽ പ്രതി റിൻസി ഡേവിഡെത്തുന്നത്. ജേഷ്ഠന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ അപരിചിതയായ സ്ത്രീയെ കണ്ടെങ്കിലും അകന്ന ബന്ധുവാകാം എന്ന് കരുതി. രാത്രിയോടെ വീട്ടുകാർ കവർച്ച നടന്ന വിവരമറിഞ്ഞു. മുറിയിൽ സൂക്ഷിച്ച 14 പവൻ സ്വർണം നഷ്ടപ്പെട്ടിരുന്നു.
പിറ്റേ ദിവസം സിസിടിവിയിൽ റിൻസിയുടെ അസ്വഭാവികമായ നീക്കങ്ങൾ ശ്രദ്ധയിൽപെട്ടെങ്കിലും കൃത്യമായ തെളിവും പലരേയും സംശയവും ആയപ്പോൾ പരാതി വേണ്ടെന്നു വച്ചു. മൂന്നു മാസത്തിനു ശേഷം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ റിൻസി പെരുമ്പാവൂരിൽ പിടിയിലായ വാർത്ത കണ്ടു. പഴയ സിസിടിവി ദൃശ്യങ്ങളിൽ സംശയം തോന്നിയ അതേ മുഖം, പിന്നാലെ എളമക്കര പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കൊല്ലത്തെ ജ്വല്ലറിയിൽ നിന്നും സ്വർണം കണ്ടെടുത്തു. റിൻസി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam