കുട്ടിയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് സ്കൂളിലെ കൗൺസിലിങിൽ വ്യക്തമായത്

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ 11 കാരിക്ക് രണ്ടാനമ്മയിൽ നിന്ന് ക്രൂര പീഡനം ഏറ്റതായി പരാതി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ അടക്കം പാടുകൾ കണ്ടെത്തി. സ്കൂളിലെ കൗൺസിലിംഗിലാണ് ഈ വിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ വിവരം പിന്നീട് ശിശു ക്ഷേമ സമിതിയെയും പറവൂർ പൊലീസിനെയും അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുട്ടിയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് സ്കൂളിലെ കൗൺസിലിങിൽ വ്യക്തമായത്. സംഭവം പുറത്ത് പറയാതിരിക്കാനും കുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

മകളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച അച്ഛൻ അറസ്റ്റിൽ

മകളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന പരാതിയിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ അയ്യങ്കാവിലാണ് പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതായി പരാതി ഉയർന്നത്. 12 വയസുകാരിയായ പെൺകുട്ടിയെയാണ് അച്ഛൻ മദ്യം ബലമായി കുടിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പെൺകുട്ടിയുടെ അച്ഛനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്നു പ്രതി. വീട്ടിലെത്തിയ ഇയാൾ തന്റെ കൈയ്യിലുണ്ടായിരുന്ന മദ്യം മകളെ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. മദ്യം കുടിച്ചതിനെ തുടർന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി ഇപ്പോൾ. അച്ഛൻ നിരന്തരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടന്നാണ് പെണ്‍കുട്ടി പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.