
തിരുവനന്തപുരം: കേരള പൊലീസിന് നാണക്കേടായി പൊലീസ് സ്റ്റേഷനുള്ളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കേറ്റം. ആര്യനാട് പൊലീസ് സ്റ്റേഷനിലാണ് വനിതാ എസ്ഐയുടെ മുന്നില്‍ രണ്ട് വനിത പൊലീസുകാർ തമ്മിൽ വഴക്കിട്ടത്. ഒളിച്ചോടിയവരെ കോടതിയിൽ ഹാജരാക്കാൻ പോകാൻ എസ്.ഐ ഷീന നിർദേശം നൽകിയതിന് പിന്നാലെയാണ് ഗിരിജ, സരിത എന്നീ വനിതാ പൊലീസുകാര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്.
വിവാഹിതനായ ആൾ 18 കാരിയുമായി ഒളിച്ചോടുകയും വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാൻ എസ്ഐ നിർദേശിച്ചു. ഇതിന് ശേഷമായിരുന്നു വനിതാ പോലിസുകാരുടെ തർക്കം. മൂപ്പിളമ പ്രശ്നവും ജോലി സമയത്തെച്ചൊല്ലിയുള്ള തർക്കവുമാണ് ബഹളത്തിന് ഇടയാക്കിയതെന്നാണ് വിവരം. എനിക്ക് പോകാന്‍ സൗകര്യമില്ല എന്നായിരുന്നു ഒരു പൊലീസുകാരിയുടെ മറുപടി.
വനിത എസ്.ഐ ഷീനയുടെ മുന്നിൽ വച്ചാണ് തർക്കമുണ്ടായത്. വനിതാ പൊലീസ് എസ്ഐയോട് കയർത്ത് സീറ്റിൽ നിന്ന് ഇറങ്ങി പോകുന്നതും ദൃശ്യത്തിൽ ഉണ്ട്. പരാതിക്കാരും മറ്റ് ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ മുന്നില്‍ വച്ചാണ് പൊലീസുകാര്‍ തമ്മില്‍ പരസ്പരം കൊരുത്തത്. സ്റ്റേഷനിലെത്തിയ നാട്ടുകാര്‍ ആരോ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam