
കോഴിക്കോട്: ഉള്ളിയേരിയിൽ വാഹനം കാത്തുനിന്ന യുവതി ഈസ്റ്റ് മുക്കിലെ കുഴിയിൽ വീണു. കൊയിലാണ്ടി - താമരശ്ശേരി റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ വേണ്ടിയാണ് ഈ കുഴി നിർമ്മിച്ചത്. വാഹനം വരുന്നത് കണ്ടു റോഡിൽ നിന്നും പിന്നോട്ട് മാറി നിൽക്കാൻ ശ്രമിക്കവേ ആണ് യുവതി കുഴിയിൽ വീഴുന്നത്.
കയ്യിലെ ബാഗ് ഉള്ളത് കൊണ്ടാണ് യുവതി പരിക്കേൽക്കാതെ രക്ഷപെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം നടന്നതിന്റെ പൂർണ്ണ ദൃശ്യം സമീപത്തെ കടയുടെ സി സി ടി വി യിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കുഴി ഉള്ളതിന്റെ മുന്നറിയിപ്പോ മറ്റു സുരക്ഷ ക്രമീകരണമോ ഇവിടെ ഉണ്ടായിരുന്നില്ല. യുവതി കുഴിയിൽ വീഴുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കെഎസ്ഇബി അധികൃതർ നേരിട്ടെത്തി കുഴി മൂടുകയായിരുന്നു.
Read more: 'കുത്തിയൊലിച്ച് ഭീകര രൂപം പൂണ്ട്' കരുവാരക്കുണ്ടിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ- വീഡിയോ
ഹരിപ്പാട് സ്കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ബസ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. മിനി ബസിന്റെ ഡ്രൈവർ കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60) മിനി ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം മരണത്തിന് കീഴടങ്ങിയത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ദേശീയപാതയിൽ കരുവാറ്റ വട്ടമുക്കിൽ നിന്ന് എസ്എൻ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങുകയായിരുന്നു മിനി ബസ്. നെഞ്ചുവേദന അനുഭവപ്പെട്ട രമേശൻ പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. പിന്നാലെ സീറ്റിൽ ചരിഞ്ഞു വീണു. ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. രമേശന്റെ ശരീരമാകെ വിയർത്തിരുന്നു. തുടർന്ന് അവർ പുറത്തിറങ്ങി ബഹളം വച്ച് നാട്ടുകാരുടെ സഹായത്തോടെ കാറിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, രമേശന്റെ ജീവൻ രക്ഷിക്കാനായില്ല.
ഡ്രൈവിംഗിനിടെ കെ സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ ഫോണ്‍വിളി, തടഞ്ഞ് യാത്രക്കാര്‍; നടപടിയെടുത്ത് എംവിഡി
രണ്ടു വശത്തും പാടങ്ങളുള്ള ഭാഗത്തു വച്ചാണ് രമേശൻ കുഴഞ്ഞുവീണത്. ബസ് നിർത്തിയില്ലെങ്കിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയാൻ സാധ്യത ഏറെയാണ്. രമേശന്റെ സന്ദർഭോചിതമായ ഇടപെടൽ മൂലം ബസ് ഓരത്ത് നിർത്തിയിട്ടതിനാൽ വലിയ അപകടം ഒഴിവായി. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. ഷീജയാണ് രമേശന്റെ ഭാര്യ. മക്കൾ: രഞ്ജിത്, ആദിത്യ. മരുമകൾ: ജ്യോതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam