
കോഴിക്കോട്: കേരളത്തിലുടനീളം ബസ്സ് യാത്രയിൽ സ്ത്രീകളുടെ പണവും, സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളിൽപ്പെട്ട രണ്ട് യുവതികൾ പിടിയിൽ. കൊയമ്പത്തൂർ ഗാന്ധിപുരം, പുറമ്പോക്ക് സ്ഥലത്ത് താമസക്കാരായ കസ്തൂരി (30), ശാന്തി (35) എന്നിവരെയാണ് കോഴിക്കോട് സിവിൽ സ്റ്റേഷൻ ഭാഗത്ത് വെച്ച് നടക്കാവ് എസ് ഐ കൈലാസ് നാഥും സംഘവും അറസ്റ്റ് ചെയ്തത്.
ഇവർ കൂട്ടുകാർക്കൊപ്പം വടകര റെയിൽവെ സ്റ്റേഷൻ പരിസരത്താണ് ഇപ്പോൾ താമസിക്കുന്നത്. രാവിലെ ഇവിടെ നിന്ന് പുറപ്പെട്ട് തിരക്കുള്ള ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളുടെ വാനിറ്റി ബാഗ് തുറന്ന് തന്ത്രത്തിൽ മോഷണം നടത്തുകയാണ് രീതി. കുന്ദമംഗലം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി.ബസ്സിൽ വെച്ച് ഒരു യുവതിയുടെ ബാഗിലുള്ള പണവും സ്വർണ്ണാഭരണവും കവർച്ച ചെയ്യുന്ന ശ്രമത്തിനനിടയിലാണ് നടക്കാവ് പോലീസ് ഇവരെ പിടികൂടുന്നത്.
ഇവർക്കെതിരെ കേരളത്തിലുടനീളം ധാരാളം മോഷണകേസുകൾ ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസ്സിലാക്കാൻ സാധിച്ചത്. ഇവർക്കെതിരെ നടക്കാവ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കോഴിക്കോട് ജെ.എഫ്.സി.എം - 4 കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam