
കൊല്ലം: നടുറോഡിൽ സ്ത്രീകൾ തമ്മിൽ തല്ലിയതിന്റെ വീഡിയോ പകർത്തിയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനു നേരെ ആക്രമണമുണ്ടായത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയയാണ് വിജിത്തിനെ കമ്പിവടി കൊണ്ട് ആക്രമിച്ചത്. ഇവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഒപ്പമുള്ള മകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉള്ള കാലതാമസം കാരണം അറസ്റ്റ് രേഖപ്പെടുത്താൻ വൈകുകയാണ്.
പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡിൽ സിനിമയെ വെല്ലുന്ന എറ്റുമുട്ടൽ നടന്നത്. തെറിവിളിയും കല്ലേറുമൊക്കെയുണ്ടായിരുന്ന അടിയുടെ വീഡിയോ വിജിത്ത് പകർത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. ഇതിനെക്കുറിച്ച് ചോദിക്കാനായി അന്‍സിയ ഓട്ടോസ്റ്റാന്റിലെത്തി. വിജിത്ത് പകർത്തിയ ദൃശ്യങ്ങൾ കാണണം എന്നും മൊബൈൽ നൽകാനും അൻസിയ ആവശ്യപെട്ടു. എന്നാൽ താൻ വീഡിയോ എടുത്തില്ലെന്നും മൊബൈൽ നൽകാൻ കഴിയില്ല എന്നും വിജിത്ത് പറഞ്ഞു. ഓട്ടോയിലേക്ക് വിജിത്ത് കയറാൻ ശ്രമിക്കവേ
അൻസിയ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
അക്രമണത്തിന് ശേഷം മകനുമായി തയ്യൽക്കടയിലേക്ക് ഓടിക്കയറിയ അൻസിയ കടയുടെ ഷട്ടർ ഇട്ടു. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവർ ചേർന്നാണ് ആശുപത്രിയിലെത്തിക്കുന്നതിനിടയില്‍ മകൻ്റെ തലയിൽ സിന്ദൂരം വാരി തേച്ച് പരിക്ക് പറ്റി എന്ന് വരുത്തിത്തീർക്കാൻ അൻസിയ ശ്രമിച്ചതായും തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയതായും വിജിത്ത് ആരോപിക്കുന്നു. അൻസിയ മർദിച്ചതായി കാട്ടി ഇതിന് മുൻപ് രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്. ഇതിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അൻസിയക്ക് ഒപ്പമുള്ള മകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യും എന്നാണ് പൊലീസ് പറയുന്നത്.