ലഹരി സംഘങ്ങളുമായി ഇൻസ്റ്റഗ്രാംവഴി ബന്ധം സ്ഥാപിച്ചാണ് അധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്. മയക്ക് മരുന്ന് വിറ്റ് കിട്ടിയിരുന്ന പണം മൂവരും പങ്കിടും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തര്‍ സംസ്ഥാന സംഘവുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്: അധ്യാപകരുടെ നേതൃത്വത്തിലുള്ള ലഹരികച്ചവടത്തിലെ ഒരു കണ്ണി കൂടി പൊലീസ് പിടിയില്‍. ചെങ്ങരോത്ത് ഓട്ടിസം സെന്ററിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായ പേരാമ്പ്ര ആവള കുട്ടോത്ത് വലിയ പറമ്പില്‍ നീഷ്മയാണു അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. ടിയിലായ മൂവരും ലഹരി ഉപയോഗിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ യുവാവും പൊലീസിന്‍റെ വലയിലായി. മൂവരും പേരമ്പ്ര ബി.ആര്‍.സിയിലെ താത്കാലിക അധ്യാപികമാരാണ്. കേസിൽ പിടിയിലായ മരുതോങ്കര സ്വദേശി കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അധ്യാപികയാണ്.

പേരാന്പ്ര ബിആ‍‍ര്‍സിയിലെ അധ്യാപികമാരുടെ സംശയം ശരിവെയ്ക്കുന്നതാണ് കീര്‍ത്തനയ്ക്കും കാവ്യക്കും പിന്നാലെ നീഷ്മയുടെ അറസ്റ്റ്. മൂവരും പേരാന്പ്ര ബിആര്‍സിയിൽ തോളോട് തോൾ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. നീഷ്മ സ്പെഷ്യൽ എജ്യുക്കേറ്ററാണ്. ഓട്ടിസം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപികയും അധ്യാപികമാരെ പരിശീലിപ്പിക്കുന്ന ട്രെയിനറും. അറസ്റ്റിന് പിന്നാലെ കരാര്‍ ജീവനക്കാരിയായ നീഷ്മയേയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു. പിടിയിലായ അധ്യാപികമാർ ഇടനിലക്കാരായാണ് ലഹരിക്കച്ചവടം നടന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. മൂവര്‍ സംഘത്തിന്‍റെ അക്കൗണ്ടിൽ ലഹരി ആവശ്യമുള്ളവര്‍ പണം അയച്ച് കൊടുക്കും. ഇവർ എംഡിഎംഎയുടെ ഒളിത്താവളത്തിന്‍റെ സഞ്ചാരപാത ഗൂഗിൾ മാപ്പ് വഴി അയച്ചുകൊടുക്കുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.

ലഹരി സംഘങ്ങളുമായി ഇൻസ്റ്റഗ്രാംവഴി ബന്ധം സ്ഥാപിച്ചാണ് അധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്. മയക്ക് മരുന്ന് വിറ്റ് കിട്ടിയിരുന്ന പണം മൂവരും പങ്കിടും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തര്‍ സംസ്ഥാന സംഘവുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് അധ്യാപികമാരുമായും ബന്ധമുള്ള കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ യുവാവും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. അധ്യാപികമാരുടെ ബാങ്ക് രേഖകൾ പരിശോധിച്ച പൊലീസ് കോടികളുടെ സാന്പത്തിക ഇടപാടുകളാണ് കണ്ടെത്തിയത്. ലഹരി വിൽപനയുടെ പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയതാണ് അറസ്റ്റിലേക്കെത്തിയത്. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 5 മാസത്തിനിടെ 9 ലക്ഷം രൂപയുമാണ് ഇത്തരത്തിൽ എത്തിയത്.

ഫുഡ് ഡെലിവെറിയുടെ മറവിലും ലഹരി വിൽപ്പന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ബിആര്‍സിയിലേയും പ്രതികളുമായി അടുത്ത ബന്ധമുള്ള മറ്റ് അധ്യാപകരിലേക്കും പൊലീസ് അന്വേഷണം നീളും. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിയുടെ ഉറവിടം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. പ്രതികൾക്ക് പണം അയച്ചുകൊടുത്തവരും നിരീക്ഷണത്തിലാണ്. എം‍ഡിഎംഎ ആവശ്യക്കാര്‍ക്ക് നേരിട്ട് കൈമാറുന്നതാരെന്ന് കണ്ടെത്തുകയാണ് പൊലീസിന്‍റെ അടുത്ത ലക്ഷ്യം. കണ്ണൂര്‍ റേഞ്ച് ഡിഐജി ഇന്ന് വടകരയിലെത്തി അന്വേഷണം വിലയിരുത്തും.