
തൃശ്ശൂര്‍: സംഗീതത്തെ നെഞ്ചേറ്റിയ തൃശ്ശൂരിലെ വിഷ്ണു പ്രയാഗ് എന്ന പത്ത് വയസ്സുകാരൻ ചുരുങ്ങിയ പ്രായത്തിനുള്ളിൽ കൈവെക്കാത്ത സംഗീത ഉപകരണങ്ങൾ കുറവാണ്. പ്രശസ്ത ഡ്രമ്മർ ശിവമണിയെപ്പോലെ ലോകമറിയുന്ന ഒരു ഡ്രമ്മർ ആയി തീരണമെന്നാണ് വിഷ്ണു പ്രയാഗിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇതിൽ ഡ്രംസ് ഉപകരണത്തോടാണ് ഈ കൊച്ചുമിടുക്കന് കൂടുതൽ താല്പര്യം. തന്റെ അഞ്ചാം വയസ്സിൽ മനോജ് ചെറുശ്ശേരിയിൽ നിന്നാണ് വിഷ്ണു പ്രയാഗ് ഡ്രംസിന്റെ ആദ്യപാഠങ്ങൾ അഭ്യസിക്കുന്നത്.
തുടർന്ന് നടത്തിയ ചിട്ടയായ പരിശീലനത്തിലൂടെ വലിയ മികവ് പുലർത്തിയ ഈ മിടുക്കൻ ഇപ്പോൾ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ട്രിനിറ്റി കോളേജിൽ ഓൺലൈനായി ഡ്രംസ് പരിശീലനം നേടുന്നുണ്ട്. സംഗീതത്തിലെ ഈ അതുല്യ പ്രതിഭയ്ക്ക് ഇതിനകം തന്നെ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയുടെ വിലയേറിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. സംഗീതത്തിന് പുറമെ കരാട്ടേയിലും ഈ പത്തുവയസ്സുകാരൻ മികച്ച പരിശീലനം നേടുന്നുണ്ട്.
പഴുവില്‍ ഗോകുലം സ്‌കൂളിലെ എല്ലാ വിശേഷ പരിപാടികൾക്കും വിഷ്ണു പ്രയാഗ് തന്റെ ഡ്രംസ് വായനയിലൂടെ താളവിസ്മയം തീർക്കാറുണ്ട്. കുറഞ്ഞ പ്രായത്തിനുള്ളിൽ വിസ്മയം തീർക്കുന്ന അതുല്യ പ്രതിഭയാണ് വിഷ്ണു പ്രയാഗ് എന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.ആർ. അഭിലാഷ് സാക്ഷ്യപ്പെടുത്തുന്നു. പെരിങ്ങോട്ടുകര സ്വദേശികളായ വിഷ്ണുപ്രിയയുടെയും അരുൺ അശോകന്റെയും മകനാണ് വിഷ്ണു പ്രയാഗ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ കൊച്ചുമിടുക്കൻ തന്റെ സംഗീത യാത്ര തുടരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam