യുവതി അവിവാഹിതയാണെന്നും ഗർഭിണിയാണെന്നും ഉള്ള വിവരം ജീവനക്കാർ മനസ്സിലാക്കി. ഉടൻ മെഡിക്കൽ കോളേജ് പോലീസിനെ വിവരം അറിയിച്ചു.

തിരുവല്ലം : ഗർഭസ്ഥ ശിശുവിനെ എസ്എടി ആശുപത്രിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിയായ 20 കാരിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്രെ അച്ഛനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടങ്ങി.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് തിരുവല്ലം സ്വദേശിയായ 20 കാരി ആശുപത്രിയിൽ എത്തുന്നത്. ഇതിനു മുൻപ് യുവതി ഗർഭഛിദ്രത്തിനുള്ള മരുന്നു കഴിച്ചിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിലെത്തി അസ്വസ്ഥത തോന്നിയ യുവതി ശുചിമുറിയിൽ പോകുകയായിരുന്നു. ശുചിമുറിയിൽ വച്ച് മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു. 

ശുചിമുറിയിൽ നിന്ന് പുറത്തെത്തിയ യുവതിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ട് സംശയം തോന്നിയ ജീവനക്കാർ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി അവിവാഹിതയാണെന്നും ഗർഭിണിയാണെന്നും ഉള്ള വിവരം ജീവനക്കാർ മനസ്സിലാക്കി. ഉടൻ മെഡിക്കൽ കോളേജ് പോലീസിനെ വിവരം അറിയിച്ചു. 

ഫയർഫോഴ്സ് സ്ഥലത്തെത്തി ക്ലോസെറ്റ് വെട്ടിപ്പുളിച്ചാണ് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. ഗർഭസ്ഥ ശിശുവിന്റെ പിതാവിനെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്. യുവതിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടത്തും.