
പാലക്കാട്: തൃത്താല കുമരനല്ലൂരിൽ വൻ ലഹരി വേട്ട. 10 ലക്ഷത്തിലേറെ വിലവരുന്ന എംഡിഎംഎ പിടികൂടി. കെട്ടിടത്തിൻ്റെ അഴുക്കുചാലിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കുമരനല്ലൂർ സ്വദേശിയുൾപ്പടെ മൂന്ന് പേരെ തൃത്താല പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശവാസിയായ മുഹമ്മദ് റാഫിയും രണ്ട് കൂട്ടുകാരും പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇവരെ പിന്തുടർന്നപ്പോഴാണ് കുമരനല്ലൂർ വെള്ളാളൂർ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഒരു കെട്ടിടത്തിലേക്ക് പൊലീസിൻ്റെ ശ്രദ്ധ എത്തുന്നത്. കെട്ടിടവും പരിസരവും വിശദമായി പരിശോധിച്ചു.
അപ്പോഴാണ് ചെറിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന എംഡിഎംഎ ശേഖരം കണ്ടെത്തുന്നത്. അഴുക്ക് ചാലുകളിലും കെട്ടിടത്തിൻ്റെ വിടവുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കുമരനല്ലൂർ വെള്ളാളൂർ സ്വദേശി മുഹമ്മദ് റാഫി, പൊന്നാനി സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അൻസാർ എന്നിവരെ പൊലീസ് പിടികൂടി. എംഡിഎംഎ യുടെ മറ്റൊരു വകഭേദമായ യെല്ലോ എംഡിഎംഎ ആണ് പൊലീസ് കണ്ടെടുത്തത്. ഗ്രാമിന് 5000 നും 6000 നും ഇടക്ക് വില വരുന്നതാണ് പിടിച്ചെടുത്ത എംഡിഎംഎ യെന്ന് പൊലീസ് പറഞ്ഞു. പിടിയിലാവർ മയക്കുമരുന്ന് ഇടപാടുകാരാണ് എന്ന് കണ്ടെത്തി ഇവർക്ക് പിന്നിൽ വൻ കണ്ണികൾ ഉണ്ടെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam