
തൃശൂര്‍: പ്രളയക്കെടുതിയില്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് ആറ് മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതിയുടെ മൃതദേഹം കണ്ടെത്തിയതോടെ ജില്ലയില്‍ മരണ സംഖ്യ 19 -ായി ഉയർന്നു. കൊടുങ്ങല്ലൂര്‍-തൃശൂര്‍ സംസ്ഥാന പാതയില്‍ കരുവന്നൂര്‍ രാജ കമ്പനിക്ക് സമീപം മധ്യവയസ്‌കനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുത്തേടത്ത് മോഹനന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
മാള വൈന്തലയില്‍ വെള്ളക്കെട്ടില്‍ രണ്ടുപേരെ മരിച്ച നിലയില്‍കണ്ടെത്തി. വൈന്തല സ്വദേശി തോമസ്, ഗോപിനാഥ് എന്നിവരാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ആശുപത്രിയിലെത്തിച്ച കയ്പമംഗലത്ത് എടത്തിരുത്തി സ്വദേശി കുമ്പളത്ത് പറമ്പില്‍ ബാലന്‍ മരിച്ചു.
ജില്ലയില്‍ മഴയ്ക്കും വെള്ളക്കെട്ടിനും ശമനമുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ മുന്നേറുന്നുണ്ട്. ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. മഴ ഈ മേഖലയില്‍ ഒഴിഞ്ഞ് നില്‍ക്കുന്നതിനാല്‍ രക്ഷാദൗത്യങ്ങള്‍ക്ക് തടസം നേരിടുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി കളക്ടറേറ്റില്‍ മന്ത്രിതല അവലോകന യോഗം ചേര്‍ന്നു.
തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍, ജില്ലയുടെ സ്പെഷല്‍ ഓഫീസറും സാമൂഹ്യനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറിയുമായ ബിജു പ്രഭാകര്‍, കളക്ടര്‍ ടി.വി അനുപമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ജില്ലയില്‍ വിവിധ മേഖലയില്‍ പുതിയ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ മൊത്തം ക്യാമ്പുകളുടെ എണ്ണം 721 ആയി. 42,473 കുടുംബങ്ങളും 2,04,181 അംഗങ്ങളുമാണ് ക്യാമ്പുകളില്‍ ഉള്ളത്. വിവിധ ക്യാമ്പുകളിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിക്കുന്ന ഭക്ഷണം, വസ്ത്രം, കുടിവെള്ളം, പ്രാഥമിക ശുശ്രൂഷ മരുന്നുകള്‍, ശുചീകരണ ഉപകരണങ്ങള്‍ തുടങ്ങിയവ കളക്ടറേറ്റില്‍ നിന്നും ക്യാമ്പുകളിലേക്ക് എത്തിക്കുന്നുണ്ട്. കളക്ടറേറ്റില്‍ മൂന്നിടങ്ങളിലായാണ് ഇവ ശേഖരിക്കുന്നത്.
രാവിലെ തമിഴ്നാട്ടില്‍ നിന്ന് 1000 കിലോ അരിയും കര്‍ണാടകയില്‍ നിന്ന് 900 ലിറ്റര്‍ പാലും എത്തിയിട്ടുണ്ട്. ചാലക്കുടി പൂവത്തുശേരി ഭാഗത്തേക്ക് 40 അംഗ ആര്‍മി രക്ഷാദൗത്യം നടത്തുന്നുണ്ട്. മൂന്ന് ഹെലികോപ്ടറുകളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രക്ഷാദൗത്യം നടത്തുന്നു. മെഡിക്കല്‍ സംഘം കളക്ടറേറ്റില്‍ പ്രത്യേക ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നുമാണ് മെഡിക്കല്‍ സംഘങ്ങളെ ഓരോ ഭാഗത്തേക്കും അയക്കുന്നത്.
ചാലക്കുടി പുഴയുടെ തെക്കുഭാഗത്ത് വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്ന 500 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി നടത്തുന്നതോടൊപ്പം ഇവിടേക്ക് ഭക്ഷണം, മരുന്ന് എന്നിവയും എത്തിച്ചു. കരുവന്നൂര്‍ പുഴ കവിഞ്ഞതിനെ തുടര്‍ന്ന് പുഴ മാറിയൊഴുകി നശിച്ച റോഡ് അടിയന്തിരമായി പുനര്‍നിര്‍മ്മിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കി. ചാലക്കുടിയില്‍ ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തകരാറിലായ വൈദ്യുതി, ടെലഫോണ്‍ സംവിധാനങ്ങള്‍ പുനര്‍ക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊലീസ്, ഫയര്‍ഫോഴ്സ്, റസ്‌ക്യൂ, എന്‍.ഡി.ആര്‍.എഫ് വാഹനങ്ങള്‍ക്ക് ഡീസല്‍ നല്‍കി. എല്ലാ ക്യാമ്പുകളിലും പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. പൈപ്പ് തകരാറിലായതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം മുടങ്ങിയ ജില്ലാ ആശുപത്രിയിലേക്ക് കുടിവെള്ളം വിതരണം ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam