
കല്‍പ്പറ്റ: അനധികൃതമായി വില്‍പ്പന നടത്താന്‍ എത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് നായ്‌ക്കെട്ടി ഇല്ലിച്ചോട് വട്ടപ്പാട്ടില്‍ വീട്ടില്‍ വി എസ് ഷൈജു(39) ആണ് പിടിയിലായത്. ഇരുപത് ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. ഇയാള്‍ മദ്യം കൊണ്ടുപോകാനായി ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.
ജില്ല എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നെന്മേനി എടക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനക്കിടെയാണ് മദ്യക്കടത്ത് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. രഘു, എംസി സനൂപ്, സി അന്‍വര്‍, കെആര്‍. ധന്വന്ത് ബി ആര്‍ രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ ബത്തേരി റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.
Read more: ആറ്റിങ്ങലിൽ വീണ്ടും വൻ ലഹരി വേട്ട, പുലർച്ചെ ദില്ലി രജിസ്ട്രേഷൻ വണ്ടിയിലെത്തിയ അഞ്ചുപേർ പിടിയിൽ
അതേസമയം, കോഴിക്കോട്ട് 39 കിലോഗ്രാം കഞ്ചാവ് പിടിയകൂടിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൂനൂർ വട്ടപ്പൊയിൽ ചിറക്കൽ റിയാദ് ഹൌസിൽ നഹാസി(38)നാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി പി എം. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എ. സനൂജ് ഹാജരായി.
2022 ഫെബ്രുവരി 25 -നാണ് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽ നിന്നും 39 കിലോഗ്രാം കഞ്ചാവുമായി നഹാസിനെ അന്ന് താമരശ്ശേരി സബ് ഇൻസ്‌പെക്ടർ ആയിരുന്ന അന്തരിച്ച വി എസ് സനൂജും റൂറൽ ജില്ല ആന്റി നാർകോട്ടിക് സ്‌ക്വാഡും ചേർന്ന് പിടി കൂടുന്നത്. ഗൾഫിൽ നിന്നും മടങ്ങി വന്ന നഹാസ് ആന്ധ്രപ്രദേശ് വിശാഖപട്ടണത്ത് ഹോട്ടൽ നടത്തുമ്പോൾ ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ മുഖേനയാണ് പെട്ടെന്ന് പണം ഉണ്ടാക്കാൻ കഞ്ചാവ് കടത്തിലേക്ക് തിരിയുന്നത്. ആറ് മാസം കൊണ്ട് 300 കിലോയോളം കഞ്ചാവ് കടത്തിയ ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam