
ഇടുക്കി: പുതുവത്സരാഘോഷത്തിനായി എത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കുട്ടിക്കാനത്തിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിനു സമീപത്താണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പെട്ടത്.
വാഹനം നിര്‍ത്തി യുവാക്കള്‍ പുറത്തിറങ്ങി. ആ സമയത്ത് ഫൈസല്‍ വാഹനത്തിനുള്ളിലായിരുന്നു. അബദ്ധത്തില്‍ കൈ തട്ടി ഗിയര്‍ ന്യൂട്ടറിലായതോടെ കാര്‍ കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. നെസറിനാണ് ഫൈസലിന്റെ ഭാര്യ. മകന്‍: കിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ഇടുക്കിയിൽ നിന്ന് തന്നെ പുറത്തുവന്ന മറ്റൊരു വാർത്ത സുഹൃത്തുക്കൾക്കൊപ്പം പുതുവത്സരാഘോഷത്തിനിടെ യുവാവ് കൊക്കയിൽ വീണ് മരിച്ചു എന്നതാണ്. കരിങ്കുന്നം മേക്കാട്ടിൽ മാത്യുവിൻ്റെ മകൻ എബിൻ മാത്യു ( 25) ആണ് മരിച്ചത്. പുതുവത്സരാഘോഷത്തിനായി കാഞ്ഞാർ വാഗമൺ റോഡിൽ പുത്തേട് വ്യൂ പോയിൻ്റിൽ എത്തിയതായിരുന്നു എബിൻ ഉൾപ്പെടെയുള്ള സംഘം. ഇതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് കാഞ്ഞാർ പൊലീസും മൂലമറ്റം ഫയർ ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ എബിനെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാഞ്ഞാർ എസ് ഐ ബൈജു പി ബാബുവിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം പിന്നീട് നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.