എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥിരീകരിച്ചു. സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനെതിരെ സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ജോസ് കെ മാണി ശക്തമാക്കിയതോടെ പാലായിലെ രാഷ്ട്രീയ പോരാട്ടം കടുക്കുകയാണ്.
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം വ്യക്തമാകുന്നു. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി തന്നെ പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണി മറുപടി പറയാൻ ഒരുങ്ങുമ്പോഴായിരുന്നു മൈക്ക് പിടിച്ചുവാങ്ങി റോഷി ഇക്കാര്യം പറഞ്ഞത്. "ജോസ് കെ. മാണി മത്സരിക്കും, സംശയമെന്ത്? അതൊക്കെ പാർട്ടിയുടെ തീരുമാനമാണ്. സജ്ജമായി തന്നെ രംഗത്തുവരും, സജീവമായി നേരിടും," എന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ തന്നെയാകും മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറ്റിംഗ് എംഎൽഎ മാണി സി കാപ്പന്റെ വെല്ലുവിളികൾക്ക് ജോസ് കെ. മാണി കൃത്യമായ മറുപടി നൽകി. തന്റെ കഴിവുകേട് മറച്ചുവെക്കാനാണ് കാപ്പൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ചാഴി എന്ന് പറയുന്ന വെല്ലുവിളിയായി ഇതിനെ കാണുന്നില്ല. ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും, അതനുസരിച്ച് മുന്നോട്ട് പോകും എന്ന് ജോസ് കെ. മാണിയും വ്യക്തമാക്കി.
പാലായിലെ രാഷ്ട്രീയ പോരാട്ടം
2019-ലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പൻ പാലാ പിടിച്ചെടുത്തത് വലിയ അട്ടിമറിയായിരുന്നു. പിന്നീട് 2021-ലെ പൊതുതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയെങ്കിലും 15,378 വോട്ടുകൾക്ക് മാണി സി. കാപ്പനോട് പരാജയപ്പെട്ടു. കഴിഞ്ഞ പരാജയത്തിന് ശേഷം രാജ്യസഭാ അംഗമെന്ന നിലയിൽ കിട്ടിയ ഫണ്ട് അധികവും പാലായിൽ ചെലവഴിച്ചും മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചും സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ജോസ് കെ. മാണി. ഇത്തവണ സിപിഎമ്മിനും ജോസിനോട് വലിയ താല്പര്യമുണ്ടെന്നത് അനുകൂല ഘടകമാണ്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് ഉയർത്തിക്കാട്ടിയാണ് മാണി സി. കാപ്പൻ പ്രചാരണം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും അദ്ദേഹത്തിന് പ്രതീക്ഷ നൽകുന്നു. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന കോട്ടയം ജില്ലയിലെ മണ്ഡലം കൂടിയാണ് പാലാ എന്നതിനാൽ വരും ദിവസങ്ങളിൽ മത്സരം കൂടുതൽ കടുക്കും.


