
മാവേലിക്കര: ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) മരിച്ചു. കഴിഞ്ഞ 26-നു രാത്രിയിലായിരുന്നു സംഘട്ടനം. വിവാഹ വീടിന്റെ മുൻവശത്തു കൂടിയുള്ള റോഡിൽ വിവാഹ വീട്ടിലെത്തിയവർ കൂടി നിന്നു മാർഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായുണ്ടായ വാക്കു തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.
നാട്ടുകാരനായ യുവാവിനെ മർദ്ദിച്ചതറിഞ്ഞ് എത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചു. തലക്ക് പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഞ്ജിത് ശനിയാഴ്ച ഉച്ചയോടെ മരിച്ചു.
കൊല്ലം പടപ്പാക്കര എള്ളുവിള അജിത് (19), ചരുവിള അഭിലാഷ് (22), പ്രതിഭ ഭവൻ അഭിൻ (23), മറ്റം വടക്ക് ഹൈ വ്യൂ വീട്ടിൽ നെൽസൺ (54) എന്നിവരെ സംഘർഷവുമായുണ്ടായി ബന്ധപ്പെട്ട പരാതിയിൽ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നെൽസന്റെ മകന്റെ വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് കൊല്ലത്തു നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം. കേസിൽ മൊത്തം 10 പ്രതികളുണ്ടെന്നും മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഭാര്യ: ദിവ്യ. മകൾ: സിയ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam