
തിരുവനന്തപുരം: തിരുവനന്തപുരം ആമച്ചല്ലിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും ഏഴുവർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം കുളത്തുമ്മൽ ആമച്ചൽ അജിതഭവനിൽ അജിത മരിച്ച സംഭവത്തിൽ ആണ് ഭർത്താവ് വാഴിച്ചൽ കണ്ടംതിട്ട നെടുമ്പുലി തടത്തരികത്തുപുത്തൻവീട്ടിൽ തങ്കച്ചനെയും ഇയാളുടെ അമ്മ ഫിലോമിനയെയും നെയ്യാറ്റിൻകര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എസ് ആർ പാർവതി ശിക്ഷിച്ചത്. പ്രതികൾക്ക് ഏഴുവർഷം തടവിനു പുറമേ 10000 രൂപ വീതം പിഴ അടയ്ക്കാനും കോടതി വിധിച്ചു.
2009 ഏപ്രിൽ 26 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നെയ്യാർഡാം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുമങ്ങാട് ഡി വൈ എസ് പിമാരായിരുന്ന എൻ അബ്ദുൾറഷീദും ആർ സുകേശനുമാണ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 33 രേഖകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി ഡി ജസ്റ്റിൻ ജോസാണ് ഹാജരായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ 25 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു എന്നതാണ്. നാട്ടിക സ്വദേശി ഉണ്ണിയാരംപുരയ്ക്കല്‍ വീട്ടില്‍ ബിജു (41) വിനെ ആണ് 25 വര്‍ഷം കഠിനതടവിനും 250000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് സി ആര്‍ രവിചന്ദര്‍ വിധി പ്രസ്താവിച്ചത്. 2016 ജൂലൈ എട്ടിന് യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അടുക്കള വാതില്‍ വഴി പ്രവേശിച്ച പ്രതി ബധിരയും മൂകയുമായ യുവതിയെ ബലാത്സംഗം ചെയ്ത് ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. വലപ്പാട് പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam