
മാരാരിക്കുളം: ആലപ്പുഴയിൽ ടെലിഗ്രാം, വാട്‌സ്ആപ്പ് എന്നിവ വഴി യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും വീഡിയോ കോൾ വിളിച്ച് നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പാലിറ്റി ആറാട്ടുവഴി വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ പ്രണവ് ബൈജുവിനെയാണ് (22) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
പ്രതി തന്‍റെ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും വാട്‌സ്ആപ്പ് നമ്പറിൽ നിന്നും യുവതിയുടെ ടെലിഗ്രാം അക്കൗണ്ടിലേക്കും വാട്‌സ്ആപ്പ് നമ്പറിലേക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതായും വീഡിയോ കോൾ വിളിച്ച് നഗ്നത പ്രദർശിപ്പിച്ചതായും പരാതിയിൽ പറയുന്നു. മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ, എ എസ്ഐ മഞ്ജുഷ, സിവിൽ പൊലീസ് ഓഫിസര്‍മാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.