
കല്‍പ്പറ്റ: വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട പുളിഞ്ഞാല്‍ നമ്പന്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം.
യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യം കുട്ടി അധ്യാപികയോട് പറയുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ വിവരം കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിന്‍ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More : മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച ഹോസ്റ്റൽ കുക്ക് വളപട്ടണത്ത് പിടിയിലായി
രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം, കൂട്ടിക്കട, അമ്മച്ചാന്‍മുക്ക്, റൂബി മന്‍സിലില്‍ അല്‍ അമീന്‍ ( 32 ) ആണ് പിടിയിലായത്. സ്‌കൂളില്‍നിന്നു വീട്ടിലേക്കു മടങ്ങി വരവെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് യുവാവിനെ കിളിമാനൂര്‍ പൊലീസ് പിടികൂടിയത്. പലയിടങ്ങളിലും വീടുകൾ തോറും കയറി വസ്ത്രങ്ങള്‍ തവണവ്യവസ്ഥയില്‍ വില്‍ക്കുന്നയാളാണ് പ്രതി.
ഒറ്റയ്ക്കു നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുചക്ര വാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. കുതറിയോടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അമ്പതോളം നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന് യുവാവിനെ കണ്ടെത്താനായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam