
കോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കുറ്റ്യാടി, തൊട്ടില്‍പ്പാലം എന്നിവിടങ്ങളില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മരുതോങ്കര സ്വദേശി ഉറവ്കുണ്ടില്‍ അലിനെയാണ് തൊട്ടില്‍പ്പാലത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തത്. അടുക്കത്ത് സ്വദേശി പാറച്ചാലില്‍ ആഷിഖാണ് കുറ്റ്യാടിയില്‍ വച്ച് പിടിയിലായത്. അലിന്റെ കൈവശം 67 ഗ്രാമും ആഷിഖിന്റെ കൈവശം 74 ഗ്രാം എം ഡി എംഎ യുമായിരുന്നു ഉണ്ടായിരുന്നത്.
പറവൂരിൽ 13.89 ഗ്രാം എംഡിഎംഎ പിടികൂടി; ഇരുപതുകാരൻ അറസ്റ്റിൽ
വടകര റൂറല്‍ എസ് പി കെ ഇ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് ഡി വൈ എസ് പി പ്രകാശ് പടന്നയില്‍ ഡാന്‍സാഫ് സ്‌ക്വാഡ് എസ് ഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ബസിൽ ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിവിധ കേസുകളിലായി രണ്ട് യുവാക്കളെ എം ഡി എം എയുമായി എക്സൈസ് പിടികൂടി എന്നതാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആക്കുളം ഭാഗത്ത് നിന്നും 5.13 ഗ്രാം എം ഡി എം എയുമായി കിരൺ ലാസർ (29) എന്നയാളെയും അലത്തറയിൽ നടത്തിയ പരിശോധനയിൽ 0.44 ഗ്രാം എം ഡി എം എയുമായി ജോണി (31) നെയുമാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. ബൈക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കിരണിൽ നിന്നും എം ഡി എം എ കണ്ടെത്തിയത്. കച്ചവടത്തിനായി കൈവശം വച്ചെന്നതാണ് ജോണിനെതിരായ പരാതി. സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ലോറൻസ്, രാജേഷ് കുമാർ, പ്രിവന്‍റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, പ്രബോധ്, അക്ഷയ് സുരേഷ്, അനന്തു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്‍റോ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കിരണിനെ റിമാൻഡ് ചെയ്തു. ജോണിനെ ജാമ്യത്തിൽ വിട്ടു.