
പൂച്ചാക്കൽ: എംഡി..എം.എയുമായി പിടിയിലായ രണ്ട് യുവാക്കൾ റിമാന്റിൽ. അരൂക്കുറ്റിയിലെ പാണ്ട്യാല പറമ്പിൽ അസ്ലം ഷേർ ഖാൻ (29) തെക്കെ ആയിത്തറ ഷിജിൽ (30) എന്നിവരാണ് റിമാന്റിലായത്. അസ്ലം ഷേർ ഖാനിൽനിന്ന് 1.28 ഗ്രാമും ഷിജിലിന്റെ പക്കൽനിന്ന് 0.73 ഗ്രാമും എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഞായറാഴ്ച അസ്ലം ഷേർ ഖാന്റെ കാറിൽ മയക്കുമരുന്ന് സുക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ചക്കാല തൈക്കാവിന്റെ വടക്ക് ഭാഗത്തുള്ള മൈതാനത്തുനിന്ന് പിടികൂടുകയായിരുന്നു.
അതേസമയം, ഇടുക്കി ജില്ലയിൽ ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമാകുന്നതാണ് റിപ്പോര്‍ട്ട്. രണ്ടു മാസത്തിനിടെ, ജില്ലയിൽ എക്സൈസ് റജിസ്റ്റർ ചെയ്തത് 88 ലഹരികേസുകളാണ്. കഞ്ചാവ്, മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയാണ് എക്സൈസ് പിടിച്ചെടുത്തിട്ടുള്ളത്. എന്നാൽ ഇതിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും എൽഎസ്ഡിയും അടക്കം ഉൾപ്പെടുന്നുണ്ട്. ലഹരി മരുന്ന് കേസുകൾ റജിസ്റ്റർ ചെയ്യാത്ത ഒരു ദിവസവും ഇല്ലെന്ന സ്ഥിതിയായിരിക്കുകയാണിന്ന്. സംസ്ഥാനത്താകെ ലഹരിക്കെതിരെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇടുക്കിയിലും പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
അതേസമയം, ലഹരി ഉപയോഗവും വിൽപനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രമായി അന്വേഷണം ഒതുങ്ങുകയാണ്. ഇത്തരം ലഹരി സംഘങ്ങൾക്കു ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. എന്നാൽ അത്തരം തലങ്ങളിലേക്കൊന്നും അന്വേഷണം നീളുന്നില്ലെന്നതാണ് വസ്തുത. പരിശോധനകൾ ശക്തമാക്കിയതോടെ, അബ്കാരി കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിൽ 157 അബ്കാരി കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിൽ 153 പ്രതികളും എൻഡിപിഎസ് കേസുകളിൽ 87 പ്രതികളുമാണ് ഉള്ളത്.