അതിർത്തി കടത്തി എത്തിക്കുന്ന മാരക ലഹരിമരുന്ന്; എംഡിഎംഎ കടത്തുന്ന വഴിതേടി പൊലീസ്, അഞ്ച് യുവാക്കള്‍ പിടിയിൽ
മയക്കുമരുന്ന് കടത്തി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് വലിയതുറ പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
തിരുവനന്തപുരം: തലസ്ഥാനത്ത് എംഡിഎംഎയുമായി അറസ്റ്റിലായ യുവാക്കള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതിന്‍റെ വഴികള്‍ തേടി പൊലീസ്. സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായാണ് അഞ്ച് യുവാക്കൾ പിടിയിലായത്. വലിയതുറ കൊച്ചുതോപ്പ് ലിസി റോഡ് ടിസി 87/1411 ൽ എബിയെന്നു വിളിക്കുന്ന ഇഗ്നേഷ്യസ് (23), പൂന്തൂറ പള്ളിത്തെരുവ് ടിസി 46/279 ൽ മുഹമ്മദ് അസ്‌ലം (23), വെട്ടുകാട് ബാലനഗർ ടിസി 90/1297 ൽ ജോൺ ബാപ്പീസ്റ്റ് (24), വെട്ടുകാട് ടൈറ്റാനിയം ടിസി 80/611 ശ്യാം ജെറോം (25), കരിക്കകം ഏറുമല അപ്പൂപ്പൻ കോവിലിന് സമീപം വിഷ്ണു (24) എന്നിവരാണ് വലിയതുറ പൊലീസിന്‍റെ പിടിയിലായത്.
ഇഗ്നേഷ്യസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 1.23 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തിയത്. പിടിയിലായവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികൾ ആണെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന അതിർത്തി വഴിയാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പൊലീസ് മനസിലാക്കിയിട്ടുണ്ട്.
മയക്കുമരുന്ന് കടത്തി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് വലിയതുറ പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മാരക ലഹരിമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകുമെന്ന പ്രതീക്ഷിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് നീക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതി കൊലപാതക ശ്രമം, മയക്കുമരുന്ന് കച്ചവടം, സ്ത്രീകളെ ഉപദ്രവിക്കൽ ഉൾപ്പെടെ മറ്റ് 11 കേസുകളിൽ കൂടി പ്രതിയാണ്.
രണ്ടാം പ്രതി മയക്കുമരുന്ന്, അടിപിടി തുടങ്ങി മൂന്ന് കേസുകളിലും മൂന്നാം പ്രതി മയക്കുമരുന്ന്, കൊലപാതകശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ഒമ്പതു കേസുകളിലും നാലാം പ്രതി ഭവനഭേദനം, മയക്കുമരുന്ന് ഉൾപ്പെടെ മൂന്ന് കേസുകളിലും അഞ്ചാം പ്രതി 20 കിലോ കഞ്ചാവ് അനധികൃതമായി കൈവശം സൂക്ഷിച്ച കേസിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പശുവിന് വെള്ളം കൊടുക്കാൻ പോയപ്പോള്‍ അപ്രതീക്ഷിത വരവ്; കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്