
മുടി കൊഴിയുന്നതിന് പരിഹാരം കാണാനായി മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞു. നിരാശനായ യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. കോഴിക്കോടാണ് സംഭവം. നോര്‍ത്ത് കന്നൂര്‍ സ്വദേശിയായ പ്രശാന്താണ് കഴിഞ്ഞ മാസം തൂങ്ങി മരിച്ചത്. പുറത്തിറങ്ങാന്‍ പോലു കഴിയുന്നില്ലെന്നും മരണത്തിന് ഉത്തരവാദി ഡോക്ടറാണെന്നും ആരോപിക്കുന്ന ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അന്വേഷണം അലസമട്ടിലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
മുടി കൊഴിയുന്നതില്‍ മനോവിഷമത്തിലായിരുന്നു പ്രശാന്തുണ്ടായിരുന്നത്. ആത്മഹത്യാ കുറിപ്പിലെ ആരോപണം അനുസരിച്ച് 2014 മുതല്‍ കോഴിക്കോടുള്ള ക്ലിനിക്കില്‍ നിന്ന് മുടി കൊഴിച്ചിലിന് മരുന്ന് കഴിക്കുന്നുണ്ട്. എന്നാല്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പുരികവും മൂക്കിലെ രോമവും ശരീര ഭാഗങ്ങളിലെ രോമവും വരെ പൊഴിയാന്‍ തുടങ്ങി. ശരിയാകുമെന്ന പ്രതീക്ഷയില്‍ ഡോക്ടറെ കണ്ട് വീണ്ടും മരുന്ന് കഴിച്ചും ഫലം ഉണ്ടായില്ല. ഇത്തരത്തില്‍ 2020 വരെ കോഴിക്കോട്ടെ ഡോക്ടറില്‍ നിന്ന് മരുന്ന് കഴിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പ്രശാന്ത് ആരോപിക്കുന്നു.
യുവാവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ അത്തോളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഒക്ടോബര്‍ ഒന്നിനാണ് പ്രശാന്ത് വീട്ടില്‍ തൂങ്ങി മരിച്ചത്. പ്രശാന്തിന്‍റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. മറ്റൊരു സംഭവത്തില്‍ മുടിവെട്ടുന്നതിനിടെ 18കാരന് ഗുരുതരമായി പൊള്ളലേറ്റു. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി നഗരത്തിലാണ് സംഭവം. സമീപകാലത്ത് ജനപ്രീതി നേടിയ ഫയർ ഹെയർകട്ട് ചെയ്യുമ്പോഴാണ് പൊള്ളലേറ്റത്.
മുടിവെട്ടുന്നതിനായി തലയിൽ ഏതെങ്കിലും തരത്തിലുള്ള രാസവസ്തു പ്രയോഗിച്ചതിനെ തുടർന്നാണ് തീ അനിയന്ത്രിതമായി പടർന്നതെന്നും ഇതാണ് ഗുരുതരമായി പൊള്ളലേൽക്കാൻ കാരണണെന്നുമാണ് സംഭവത്തേക്കുറിച്ച് പൊലീസ് വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam