കുന്നംകുളത്ത് സെൻസസ് എടുക്കാനെന്ന വ്യാജേന വിഗ് വെച്ച് വേഷം മാറിയെത്തിയ യുവതി, വയോധികയെ ആക്രമിച്ച് മാല കവരാൻ ശ്രമിച്ചു.

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു. ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ പരേതനായ വാസുവിന്റെ ഭാര്യ തങ്കമണി (80) യുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. പിടിവലിയില്‍ മാലയുടെ പകുതി പൊട്ടിവീണു. വെള്ളി വൈകിട്ട് നാലിനാണ് സംഭവം.

സെന്‍സസ് എടുക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ യുവതി ശുചി മുറിയില്‍ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ശുചി മുറിയില്‍ പോയ ശേഷം യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടര്‍ന്ന് വയോധികയുടെ തല പിടിച്ച് ചുമരില്‍ ഇടിച്ചതിനുശേഷം മൂന്ന് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു.

മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയില്‍ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കുടുങ്ങിയത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കള്‍ ഓടിയെത്തി യുവതിയെ പിടികൂടി.

പിടിവലിയില്‍ തലയില്‍ വെച്ചിരുന്ന വിഗ് താഴെ വീണു. ഇതിനിടെ വൃദ്ധയെ രക്ഷിക്കുന്നതിനിടെ യുവതി കുതറി ഓടി രക്ഷപ്പെട്ടു. അയല്‍വാസിയായ തയ്യില്‍ ജോലി ചെയ്യുന്ന യുവതിയാണ് വേഷം മാറി വന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റ വൃദ്ധയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ആറ് തുന്നലുകളുണ്ട്. പിന്നീട് യുവതി വീട്ടുകാരെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തുകയും കേസിന് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി വീട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.