
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിന്‍റെ മകൻ സന്ദീപ് ആണ് മരിച്ചത്. സന്ദീപിന്‍റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടരഞ്ഞി കള്ളുഷാപ്പിന് സമീപം ഡ്യൂക്ക് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ബുള്ളറ്റ് യാത്രികനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാക്കളെ ഉടൻ തന്നെ നാട്ടുകാർ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സന്ദീപിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
തിരുവോണദിനത്തില്‍ കോട്ടൂളിയില്‍ നടന്ന മറ്റൊരു വാഹനാപകടത്തിലും ഒരു യുവാവ് മരണപ്പെട്ടു . പെരുവയൽ കട്ടയാട്ട് ക്ഷേത്രത്തിന് സമീപം കൂടത്തിങ്ങൽ നെരോത്ത് അശ്വിൻ (21) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് കോട്ടുളിക്കടുത്ത് പറയഞ്ചേരിയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അശ്വിൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി റോഡരികിലെ പൈപ്പിൽ ഇടിക്കുകയായിരുന്നു. അശ്വിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More : തിരുവോണ സദ്യയുമായി പോയ കാര്‍ നിയന്ത്രണം വിട്ടു, പാലത്തിന്‍റെ കൈവരിയിലിടിച്ചു; ഒഴിവായത് വന്‍ദുരന്തം
തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം ചാത്തമ്പറയിലും വാഹനാപകടത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞു. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചത്തമ്പാറ കുന്നുവാരം സ്വദേശി സുധീർ (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ ഓട്ടോയിലെ മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ - ചാത്തമ്പാറ റോഡിൽ ചപ്പാത്ത് മുക്കിലാണ് അപകടം ഉണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam